ഹൈദരാബാദ്: പതിനാറ് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലർ ഹൈദരാബാദിൽ അറസ്റ്റിൽ. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റു ചെയ്ത വിവരം ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാറാണ് സ്ഥിരീകരിച്ചത്.
അറസ്റ്റിലായ മൈന രാമലു എന്നയാർ 16 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. ഇതിൽ പല മൃതദേഹങ്ങളും അജ്‍ഞാതമാണെന്നു കണ്ടെത്തിയതിനാൽ കൊല്ലപ്പെട്ട എല്ലാവരെയും തരിച്ചറിയാനായിട്ടില്ലെന്ന് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ദിവസ വേതന തൊഴിലാളിയായി പ്രവർത്തുക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്. രചകോണ്ട, സൈബരാബാദ് കമ്മീഷണറേറ്റുകൾക്ക് കീഴിൽ വിവിധ കേസുകളിൽ നേരത്തെ 21 തവണ രാമുലുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 16 എണ്ണം കൊലപാതകങ്ങളും നാലെണ്ണം മോഷണ കേസുകളുമായിരുന്നു.
ഈ കേസുകളിലൊന്നിൽ രാമുലുവിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും പിന്നീട് പരോളിൽ പുറത്തിറങ്ങി. അടുത്തിടെ മുളുഗു, ഘട്‌കേസർ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടന്ന രണ്ട് കൊലപാതകക്കേസുകളിൽ രാമുലു പ്രതിയാണ്. 2003 മുതലാണ് ഇയാൾ കൊലപാതകങ്ങളും മോഷണവും ആരംഭിച്ചത്. ഇയാൾ ഇതുവരെ കൊലപ്പെടുത്തിയവരെല്ലാം സ്ത്രീകളാണെന്നും കമ്മീഷണർ വ്യക്തമാക്കി.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. നിരപരാധികളായ സ്ത്രീകളെയാണ് ഇയാൾ കൊലക്കത്തിക്ക് ഇരയാക്കിയിരുന്നത്. ജനുവരി ആദ്യ വാരത്തിൽ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അങ്കുഷാപൂരിൽ പകുതി കത്തിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.