കാസര്‍കോട്: സംസ്ഥാന ഉപാധ്യക്ഷനായി ബിജെപി നിയമിച്ച എ പി അബ്‍ദുള്ളക്കുട്ടിയെ പരിഹസിച്ച് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇനിയും അദ്ദേഹത്തിന്‍റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നു. അപ്പോള്‍ ഒരുപാട് പാര്‍ട്ടികളില്‍ ഇനിയും ചേരാം, ഇനിയും സ്ഥാനങ്ങള്‍ വഹിക്കാം.
അതിന് അദ്ദേഹത്തിന് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുന്നുവെന്നാണ് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അബ്‍ദുള്ളക്കുട്ടി ഈ ചെറുപ്രായത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയിലാണ് വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നത്. അദ്ദേഹം എസ്എഫ്ഐയുടെ നേതാവായിരുന്നു. എസ്എഫ്ഐ നേതാവായിരിക്കുമ്പോള്‍ തന്നെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം എംപിയായി.
കുറെ കഴിഞ്ഞ് ആ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായി. ഇപ്പോള്‍ അദ്ദേഹം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്‍റായി. ഈ ചെറുപ്രായത്തില്‍ തന്നെ മൂന്ന് പാര്‍ട്ടികളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച അബ്‍ദുള്ളക്കുട്ടി ഇനിയും ഒരുപാട് പാർട്ടികളിൽ വലിയ വലിയ സ്ഥാനങ്ങൾ അലങ്കരിക്കുവാനുള്ള യോഗമുള്ള ഒരാളാണ്.
ഇനിയും അദ്ദേഹത്തിന്‍റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നു. അപ്പോള്‍ ഒരുപാട് പാര്‍ട്ടികളില്‍ ഇനിയും ചേരാം, ഇനിയും സ്ഥാനങ്ങള്‍ വഹിക്കാം. അതിന് അദ്ദേഹത്തിന് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. അദ്ദേഹം വീണ്ടും വീണ്ടും പുതിയ പാര്‍ട്ടികളില്‍ ചേരട്ടെ.
അദ്ദേഹത്തിന് കൂടുതല്‍ കൂടുതല്‍ പദവികള്‍ ലഭിക്കട്ടെയെന്നും രാജ്‍മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംഎല്‍എയും എംപിയുമായ അബ്‍ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.