തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീൽ ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം വി.സി നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പിലും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും കമ്മിറ്റിയെ നിയോഗിച്ചതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പരീക്ഷാ കൺട്രോളറുടെ ചുമതല സമിതിക്കായി മാറിയെന്നും ചെന്നിത്തല പറഞ്ഞു. കമ്മിറ്റി അംഗങ്ങളെ നിയമിച്ചത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും ഇതോടെ പരീക്ഷാ നടത്തിപ്പിന്റെ രഹസ്യ സ്വഭാവം നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.
ജലീലിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർക്ക് ഇന്ന് വീണ്ടും കത്ത് നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.