കുവൈറ്റ് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു ദിവസത്തെ തിരക്കിട്ട പരിപാടികളുമായി കുവൈറ്റിലേയ്ക്ക്. ഓ ഐ സി സി 'പുരസ്കാര സന്ധ്യ 2019' ല്‍ പങ്കെടുക്കാനായി 12 നു പുലര്‍ച്ചെ കുവൈറ്റില്‍ എത്തുന്ന പ്രതിപക്ഷ നേതാവ് അന്ന് വൈകിട്ടുതന്നെ നാട്ടിലേയ്ക്ക് മടങ്ങും.
കേരളത്തില്‍ 5 ഉപതെരെഞ്ഞെടുപ്പുകള്‍ നടക്കുന്നതിനിടയിലെ കുവൈറ്റ് സന്ദര്‍ശനം ഇവിടുന്നുള്ള ഓ ഐ സി സി പ്രവര്‍ത്തകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കുവൈറ്റില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ആദ്യ പരിപാടിയുമായിരിക്കും പുരസ്കാര സന്ധ്യ.
പ്രതിപക്ഷ നേതാവിനായി 5 തവണ മാറ്റിവച്ച ശേഷം നടക്കുന്ന ഈ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചുവപ്പന്‍ കോട്ടയായ പാലക്കാട് നിന്നും ഐതിഹാസിക വിജയംനേടിയ കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ഏറ്റവും ജനപ്രിയ എംപി വികെ ശ്രീകണ്ഠനാണ് പരിപാടിയിലെ മറ്റൊരു പ്രമുഖന്‍. 12 പുലര്‍ച്ചെ കുവൈറ്റില്‍ എത്തുന്ന പാലക്കാട് എംപി 15 വരെ കുവൈറ്റില്‍ ഉണ്ടാകും. മൂന്നു ദിവസങ്ങളിലായി നിരവധി പരിപാടികളിലായിരിക്കും വികെ ശ്രീകണ്ഠന്‍ പങ്കെടുക്കുക.
ഓവർസ്സീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് 'പുരസ്കാര സന്ധ്യ 2019' പരിപാടി ഓക്റ്റോബർ 12 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ മറീന ഹാളിൽ വെച്ച് നടക്കും.
ഒപ്പം പ്രശസ്ത ചലചിത്ര താരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ സ്ഥാനപതി ജീവ സാഗറും മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യയിയിലെ രാഷ്ട്രീയ സമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഒരു വ്യക്തിക്കും , കുവൈത്തിലെ വ്യവസായ രംഗത്ത്‌മലയാളികൾക്കിടയിൽ മികച്ച സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിക്കും ആയിരിക്കും പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം സമർപ്പിക്കുക. പുരസ്കാര ജേതാക്കളെ വേദിയിൽ വെച്ച് പ്രഖ്യാപിക്കും.
പരിപാടിയിൽ ഗായകരായ പ്രദീപ് ബാബു , മൃദുല വാര്യർ എന്നിവർ നയിക്കുന്ന ഗാനമേളയും രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ, നാടൻ പാട്ട് ഗായിക ലേഖാ അജി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓ.ഐ.സി.സി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര , ജനറൽ സെക്രടറി ബി.എസ്.പിള്ള , വൈസ് പ്രസിഡന്റ് എബി വാരിക്കാട്, മീഡിയ കൺവീനർ വർഗ്ഗീസ് ജോസഫ് മാരാമൺ, ട്രഷറർ രാജീവ് നടുവിലെമുറി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.