Advertisment

ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടുമുറ്റം വിവാഹ വേദിയായി, കതിര്‍മണ്ഡപം ഒരുങ്ങിയത് കാറിനുള്ളിലും ! വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുൻപ് അപകടത്തില്‍ നവവരന് ഗുരുതര പരിക്ക്, ഒടുവില്‍ താലി ചാര്‍ത്തല്‍ നടന്നത് ഇങ്ങനെ...

New Update

കട്ടപ്പന : വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്ബ് നവവരന് ഗുരുതര പരിക്ക്. ഒടുവില്‍ രൂപേഷ്, അശ്വതിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തികാര്‍ കതിര്‍മണ്ഡപമാക്കി . വിവാഹത്തിനു വേദിയായത് ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടുമുറ്റവും.

Advertisment

കട്ടപ്പന വലിയപാറ കാവ്യഭവന്‍ കെ.ആര്‍. രാജേന്ദ്രന്‍- ഉഷ ദമ്ബതികളുടെ മകന്‍ രൂപേഷ് ചന്ദ്രുവിന്റെയും പാറക്കടവ് സ്വദേശിനി അശ്വതി മനോജിന്റെയും വിവാഹം ഇന്നലെ കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തിലാണ് നടക്കാനിരുന്നത്.

publive-image

രാവിലെ വിവാഹാവശ്യത്തിനുള്ള പൂവ് വാങ്ങാനായി രൂപേഷ് ചന്ദ്രു കട്ടപ്പന ടൗണിലെത്തിയപ്പോഴായിരുന്നു അപകടം. രൂപേഷ് ഓടിച്ചിരുന്ന ബൈക്ക് സെന്‍ട്രല്‍ ജംഗ്ഷനില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. എന്നാല്‍ വിവാഹം മുടങ്ങാതിരിക്കാന്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് വാങ്ങി കാറില്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.

ഈ സമയം യുവതിയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ കാര്‍ പോകുമായിരുന്നില്ല. കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ രൂപേഷിന് നടക്കാനുമായിരുന്നില്ല. ഒടുവില്‍ ക്ഷേത്രത്തിനു സമീപത്തെ വീട്ടുടമ ചെമ്ബന്‍കുന്നേല്‍ അഗസ്റ്റിനെ സമീപിക്കുകയായിരുന്നു. ഇദ്ദേഹം പൂര്‍ണ സമ്മതമറിയിച്ചതോടെ ഇവിടത്തെ വീട്ടുമുറ്റം വിവാഹ വേദിയാക്കുകയായിരുന്നു.

പാക്കനാര്‍ക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തി അദ്വൈത് ഇവിടെയെത്തി വീട്ടുമുറ്റത്ത് ഒരുക്കങ്ങള്‍ നടത്തി. തുടര്‍ന്ന് 9.30നുള്ള മുഹൂര്‍ത്തത്തില്‍ രൂപേഷ് കാറിലിരുന്ന് അശ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ചടങ്ങ് കഴിഞ്ഞയുടന്‍ നവവരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അശ്വതി രൂപേഷിന്റെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കും പോയി.

എട്ടുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ രൂപേഷിനെ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

rare marriage
Advertisment