സെക്രട്ടറിയേറ്റ് സമരപ്പന്തലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനുമോദിക്കാനെത്തിയ പിസി ജോർജിന്റെ ഷാൾ സ്വീകരിക്കാത്തതിനെക്കുറിച്ച് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി.
/sathyam/media/post_attachments/5tl7Tyw8ByNXYYcVB3vD.jpg)
ഒരു സമുദായത്തെ മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളുടെ ഷാൾ സ്വീകരിക്കുന്നതിലും നല്ലത് നിരാഹാരം അവസാനിപ്പിക്കുന്നതാണെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. പിസി ജോർജ്് അല്ല അത്തരത്തിലുള്ള ആരോടും തന്റെ സമീപനം ഇങ്ങനെയായിരിക്കുമെന്നും സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന ഒരാളോടും സമവായം ഇല്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
പ്രതികരണത്തിന്റെ പൂർണരൂപം,
‘പിസി ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ്. അയാളുടെ ഷാൾ സ്വീകരിക്കുന്നത് എന്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് പിസി ജോർജ് അന്ന് ഉപയോഗിച്ചത്.ആ സമയത്ത് പി സി ജോർജിനെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചവനാണ് ഞാൻ. ആ ജോർജിന്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്.
പി സി ജോർജ് അല്ല അത്തരത്തിലുള്ള ആരായാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന ഒരാളോടും Compromise ചെയ്യാൻ മനസ്സില്ല.
കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച സിപിഎമ്മിനോടും എന്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങൾ നോക്കിയല്ല ഞാൻ നിലപാട് എടുക്കാറ്. അതിന്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ വെള്ളം ചേർക്കില്ല ഒരിക്കലും,’ റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ ആദരിക്കാനെത്തിയ പിസി ജോർജിന് നേരെ റിജിൽ മാക്കുറ്റി പരസ്യമായ രാഷ്ട്രീയ വിയോജിപ്പ് വ്യക്തമാക്കിയത്. പിസി ജോർജിന്റെ ഷാൾ അണിയിക്കൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി നിരസിച്ചു. എന്നാൽ ഇത് കാര്യമായെടുക്കാതെ വേണ്ടെങ്കിൽ വേണ്ട എന്ന് ഇതിന് പിസി ജോർജ് മറുപടി നൽകി. അടുത്തിരുന്ന മറ്റൊരു പ്രവർത്തകനെ ഷാൾ അണിയിച്ച് പിസി ജോർജ് മടങ്ങുകയും ചെയ്തു. നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എൻഎസ് നുസൂറും പിസി ജോർജ് നൽകിയ ഷാൾ സ്വീകരിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ കാണാനെത്തിയതായിരുന്നു പിസി ജോർജ്.