റോം: മോഷ്ടാക്കൾ ഇറ്റലിയിൽനിന്നു കടത്തുകയും യുഎസിൽ അനധികൃതമായി വിൽക്കുകയും ചെയ്ത 20 മില്യൺ ഡോളർ വിലമതിക്കുന്ന അപൂർവ പുരാവസ്തുക്കൾ അമേരിക്ക ഇറ്റലിക്ക് തിരികെ നൽകി. ന്യൂയോർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് മുൻകൈ എടുത്താണ്, ഇത്തരത്തിലുള്ള 60 പുരാവസ്തുക്കൾ തിരികെ നൽകിയത്. ഇറ്റലിയുടെ പുരാവസ്തുനഗരമായ പോംപൈയിൽ നിന്നുള്ള ഒന്നാം നൂറ്റാണ്ടിലെ അത്യപൂർവ പുരാവസ്തുക്കൾ ഉൾപ്പെടെയുള്ളവ തിരുച്ചുനൽകിയവയുടെ കൂട്ടത്തിലുണ്ട്.
ഇറ്റാലിയിയൻ പൊലീസായ കരബിനിയേരിയിലെ ആർട്ട് സ്ക്വാഡും - കമാൻഡ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് കൾച്ചറൽ ഹെറിറ്റേജും ന്യൂയോർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും തമ്മിലുള്ള ദീർഘകാലത്തെ ആശയവിനിമയത്തെ തുടർന്നാണ് പുരാവസ്തുക്കൾ തിരിച്ചുനൽകാൻ തീരുമാനമായത്.
രാജ്യത്തിന്റെ വിലമതിക്കാനാവാത്ത വസ്തുക്കളുടെ അനധികൃത കടത്തു ചെറുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും അമേരിക്കയിലേക്ക് കടത്തിയ പുരാവസ്തുക്കൾ രാജ്യത്തിനു തിരിച്ചുകിട്ടിയത് വലിയ വിജയമായി കാണണമെന്നും ഇറ്റാലിയൻ സാംസ്കാരിക മന്ത്രി ജെന്നാരോ സാംഗിയുലിയാനോ പറഞ്ഞു.
ഇറ്റാലിയൻ പുരാവസ്തു കേന്ദ്രങ്ങളിൽനിന്നു കൊള്ളയടിച്ചു വിദേശത്തേക്ക് കടത്തുകയും പിന്നീട് ആർട്ട് പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയും ചെയ്ത അപൂർവ പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കഴിഞ്ഞ വർഷം ഇറ്റലി ആരംഭിച്ചിരുന്നു.