മോസ്കോ : ലൈംഗിക അടിമകളാക്കിയ അച്ഛന് പെൺമക്കൾ വിധിച്ചത് മരണം.ഇപ്പോൾ അവർ നിയമനടപടി നേരിടുകയാണ്. 20 വർഷം തടവു ശിക്ഷയാവും ഇവിരെ കാത്തിരിക്കുന്നതെന്ന് അന്വേഷണ കമ്മിഷൻ പറയുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റം സഹോദരമാര്‍ക്കെതിരെ ശിപാര്‍ശ ചെയ്തുവെന്നും അന്വേഷണ കമ്മിറ്റി ചൊവ്വാഴ്ച അറിയിച്ചു.
മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍ (19), ആഞ്ജല ഖച്ചതുര്‍യാന്‍ (18), മരിയ ഖച്ചതുര്‍യാന്‍ (17) എന്നിവരാണ് അച്ഛനെ കൊന്ന കേസിൽ വിചാരണ നേരിടുന്നത്. 57 കാരനായ മിഖായേൽ ഖച്ചതുര്‍യാനാണ് 2018 ജൂലൈ 27 ന് കൊല്ലപ്പെട്ടത്.
30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു. അയാൾ പിടഞ്ഞു മരിക്കുന്നത് അവർ നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ അച്ഛനെ തങ്ങൾ കൊന്നുകളഞ്ഞുവെന്നു ശാന്തമായി പറഞ്ഞു.പെൺകുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയരുമ്പോഴും പെണ്‍കുട്ടികള്‍ക്കു ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
ശിക്ഷയ്ക്കു പകരം അവര്‍ക്ക് കൗൺസിലിങ്ങാണു വേണ്ടതെന്നു പ്രതിഷേധക്കാർ പറയുന്നു. കൊലപാതകികളല്ല, ഗാർഹിക പീഡനത്തിന്റെ ഇരകളാണ് പെൺകുട്ടികളെന്നും വീടിനകത്തു നടന്ന പീഡനം പുറത്തുപറയാനാകാതെ വര്‍ഷങ്ങളോളം സഹിക്കേണ്ടി വന്ന അവസ്ഥയുണ്ടായെന്നും അമ്മയോടു പോലും ആശയവിനിമയം നടത്താനുള്ള സാഹചര്യം ബോധപൂർവം തടഞ്ഞതായും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.