ചെന്നൈ: തമിഴ് അറിയാത്തതില്‍ തനിക്ക് ഖേദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെ സമാന അഭിപ്രായവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. പഴക്കമേറിയതും മധുരമേറിയതുമായ തമിഴ് ഭാഷയില്‍ തന്റെ അണികളോട് സംസാരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്. വിലുപ്പുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ 'മന്‍ കി ബാത്ത്' പരിപാടിയിലായിരുന്നു തമിഴ് പഠിക്കാന്‍ സാധിക്കാത്തതിലെ വിഷമം പ്രധാനമന്ത്രി പങ്കുവച്ചത്. ഹൈദരാബാദ് സ്വദേശിനിയായ അപർണാ റെഡ്ഡിയുടെ ഒരു ചോദ്യം ഉദ്ധരിച്ചുകൊണ്ടാണ് മോദി തമിഴ് ഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ച് വാചാലനായത്.
അപർണ്ണയുടെ ചോദ്യം ഇതായിരുന്നു: ‘താങ്കള്‍ അനേകം വർഷം മുഖ്യമന്ത്രിയായിരുന്നു, ഇപ്പോൾ പ്രധാനമന്ത്രിയാണ്. എന്തെങ്കിലും സാധിച്ചില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?’. ചോദ്യത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചെന്നും ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് ഒരു കുറവാണെന്നു കരുതുന്നതായും മോദി പറഞ്ഞു.