കണ്ണൂർ : കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യിൽ കടപ്പുറത്ത് കൊണ്ടുവന്നപ്പോൾ ഏറെ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്. ഇന്നുരാവിലെ 9.30 ഓടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
“സാർ, സ്ത്രീകൾക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം… കാമുകന്റെ കൂടെ പൊറുക്കാൻ പോയ്ക്കോടീ, കുഞ്ഞിനെ പോറ്റാൻ കഴിയില്ലെങ്കിൽ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാർക്ക് നിന്റെ കുഞ്ഞിനെ കൊടുത്തൂടെ…’
ഇത് രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും വാക്കുകളാണ്.
ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ട കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിലേക്കാണ് കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രീതി പോലീസിനോട് ശരണ്യ പറഞ്ഞുകൊടുത്തു.
കുഞ്ഞിനെ എറിഞ്ഞ സ്ഥലം കടൽക്കരയിൽ നിന്നും ചൂണ്ടിക്കാട്ടിക്കൊടുക്കുകയായിരുന്നു. ഈസമയം രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു.