ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയ ശേഷം അത് പാലിക്കാനായില്ലെന്ന പേരില്‍ ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. വിവാഹ വാഗ്ദാനത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹം നടക്കില്ലെന്ന സ്ഥിതിയെത്തുമ്പോള്‍ അയാള്‍ വഞ്ചിച്ചുവെന്നാരോപിച്ച് പീഡന പരാതി നല്‍കുകയും ചെയ്യുന്നത് എല്ലാ കേസുകളിലും അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ 30കാരന്റെ ഹര്‍ജിയിലാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആറും കോടതി റദ്ദാക്കി.
തെറ്റായ വിവാഹ വാഗ്ദാനത്തിലൂടെ ഒരാള്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അവളെ വിവാഹം ചെയ്യില്ലെന്ന് പറയുന്നതും അയാള്‍ അവളെ ചതിക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് 2019ലെ ഒരു വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെ എല്ലായ്‌പ്പോഴും വഞ്ചനയായി കാണാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റീസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രസ്താവന.
2018 മാര്‍ച്ചിലാണ് യുപിയിലെ മഥുര സ്വദേശിയായ പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതിപ്പെടുത്തന്നതും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തന്നെ പ്രതി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. അതിന് ശേഷം ഒരു വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. എന്നാല്‍ പ്രതി തന്നെ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ പരസ്പര സമ്മതത്തോടെയായിരുന്നു ഇവര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഈ മൊഴിയുമായാണ് പ്രതി കോടതിയെ സമീപിച്ചത്. താന്‍ ആത്മാര്‍ത്ഥമാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞത്. എന്നാല്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ കാരണമാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നുമായിരുന്നു ഇയാളുടെ വാദം. നേരത്തെ ഒരു തവണ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും അത് പെണ്‍കുട്ടിക്ക് അറിയാമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇയാള്‍ പറഞ്ഞു. നേരത്തെ അലഹബാദ് ഹൈക്കോടതിയെ പ്രതി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
പരാതിക്കാരിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് പെണ്‍കുട്ടിയെ വഞ്ചിക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.