Advertisment

എന്നോട് പറഞ്ഞത് ഒക്ടോബർ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ! ഒരുപാട് കാര്യങ്ങളിൽ വേദനിച്ച എനിക്ക് എന്റെ മകൾ തന്ന അനുഗ്രഹമായിരിക്കും ഇത്-സീമാ ജി നായരുടെ കുറിപ്പ്‌

author-image
admin
New Update

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട്സ് ലവേഴ്സ് അസ്സോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം നടി സീമ ജി. നായർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും സ്വീകരിച്ചു. അന്തരിച്ച നടി ശരണ്യ ശശിയുടെ നാൽപത്തിയൊന്നാം ചരമദിനത്തിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇത് ശരണ്യയുടെ അനുഗ്രഹമായാണ് തനിക്ക് തോന്നിയതെന്ന് സീമ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

ഇന്ന് സെപ്റ്റംബർ 21 ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും. ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികൾക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദർ തെരേസയുടെ (അമ്മയുടെ) നാമധേയത്തിൽ കൊടുക്കുന്ന പ്രഥമ പുരസ്‌കാരം എനിക്ക് കിട്ടുന്ന ദിവസം കൂടിയാണ്.

ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്. 'കല'യുടെ ഭാരവാഹികൾ എന്നെ വിളിക്കുമ്പോൾ എന്നോട് പറഞ്ഞത് ഒക്ടോബർ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ.. ഇത് അവളുടെ ബ്ലസ്സിങ് ആയാണ് എനിക്ക് തോന്നിയത്. ഞാൻ അവളെയും കുടുംബത്തെയും സ്നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു. ഒരുപാട് കഥകൾ യഥെഷ്ടം ഇറങ്ങി, വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരിൽ ആണെന്ന് വരെ പറഞ്ഞിറക്കി. സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ..

ഒരുപാട് കാര്യങ്ങളിൽ വേദനിച്ച എനിക്ക് എന്റെ മകൾ തന്ന അനുഗ്രഹമായിരിക്കും ഇത്. അതുപോലെ തന്നെ മദറിന്റെ അനുഗ്രഹവും. ഞാൻ ചെറിയ ഒരു ദാസിയാണ്. എന്റെ പരിധിക്കപ്പുറവും നിന്ന് ഞാൻ ചെയ്യുന്നുണ്ടു ഓരോന്നും. കഴിഞ്ഞ ദിവസം ഇത് പ്രഖ്യാപിച്ചപ്പോൾ എനിക്ക് കിട്ടിയ സ്നേഹം അത് ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമാണ്. എന്റെ തൊഴിലിടത്തിൽ നിന്നും എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ മറക്കാൻ പറ്റില്ല.

എന്റെ സഹപ്രവർത്തകർ എന്തിനും കൂടെയുണ്ട് എന്നും പറഞ്ഞു വിളിച്ചപ്പോൾ ഇനിയും കുറെ ദൂരം മുന്നോട്ടു പോവാൻ ഉണ്ടെന്നു തോന്നുന്നു. ഈ സ്‌നേഹവാക്കുകൾക്കു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. മാതാ പിതാ ഗുരു ദൈവങ്ങൾ ഇതാണ് എന്റെ ശക്തി. ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല ചെയ്തത് ഒന്നും. ഇപ്പോൾ കിട്ടിയ ഈ പുരസ്‌കാരം എന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്. എന്നെ സ്നേഹിച്ച എല്ലാരോടും നന്ദിപറയുന്നതിനോടൊപ്പം ഈ പുരസ്‌കാരം ഞാൻ എന്റെ കുട്ടിക്ക് സമർപ്പിക്കുന്നു (ശരണ്യക്ക്)

Advertisment