ന്യൂഡെൽഹി: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്‌സിന് ഒരു ശതമാനം നഷ്ടമായി. നിഫ്റ്റിയാകട്ടെ 16,300 ന് താഴെയെത്തി. രാവിലെ 9.30 ന് സെൻസെക്‌സ് 720 പോയിന്റ് താഴ്ന്ന് 54,559 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 162.40 പോയിൻറ് താഴ്ന്ന് 16,315.70 ൽ എത്തി. ബിഎസ്‌ഇയുടെ ബെഞ്ച്മാർക്ക് സൂചിക വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ന് 947.24 പോയിന്റ് ഇടിഞ്ഞ് 54,373 ൽ വ്യാപാരം ആരംഭിച്ചു.
വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ നിക്ഷേപകരുടെ 2.51 ലക്ഷം കോടി രൂപയിലധികം സമ്പത്താണ് വിശാലാടിസ്ഥാനത്തിലുള്ള വിൽപ്പന ഇല്ലാതാക്കിയത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം വെള്ളിയാഴ്ച 253 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഡോളറിനെതിരെ എട്ട് പൈസ നഷ്ടത്തോടെ 77.82 ലാണ് രൂപ വ്യാപാരം തുടങ്ങിയത്. വ്യാഴാഴ്ചയും ഏഴ് പൈസ നഷ്ടത്തോടെ 77.74 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യൻ ഓഹരി വിപണികളുടെ തകർച്ച രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.
അതിനിടെ യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രബാങ്ക് ഇന്ന് പ്രഖ്യാപിക്കും. പലിശനിരക്ക് ഫെഡ് റിസർവ് വർധിപ്പിച്ചേക്കും. അതേസമയം ബ്രെന്റ് ക്രൂഡിന്റെ വിലയിൽ നേരിയ കുറവുണ്ടായി. ബാരലിന് 122 ഡോളറിലാണ് ബ്രെൻറ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
പണപ്പെരുപ്പ ഭീതിയാണ് ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചത്. യുഎസിലെ മെയ് മാസത്തെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് ഈ തകര്‍ച്ച. വിപ്രോ, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
നിഫ്റ്റി മെറ്റല്‍, ഐടി, ബാങ്ക്, ധനകാര്യം, ഫാര്‍മ സൂചികകളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.