കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പനെതിരായ സാമ്പത്തിക തട്ടിപ്പു കേസുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു. എംഎല്‍എ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കാണിച്ച ആസ്തിയേക്കാള്‍ കൂടുതലാണ് ഇദ്ദേഹത്തിനെതിരായ തട്ടിപ്പുകേസിലെ തുക. കാപ്പനെ ചുമക്കുന്ന യുഡിഎഫ് മുന്നണിയിലും കാപ്പന്റെ കേസുകള്‍ വലിയ തലവേദനയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കാപ്പന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരെ കേസെടുത്ത എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി നല്‍കാമെന്നു പറഞ്ഞ് മുംബൈ മലയാളിയെ പറ്റിച്ച കേസിലാണ് കാപ്പനെതിരെ കേസെടുത്തത്. 3.25 കോടി രൂപയാണ് കാപ്പന്‍ ഇയാളില്‍ നിന്നും തട്ടിച്ചതായി ആരോപണമുയര്‍ന്നത്.
2010ലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്നു പറഞ്ഞ് മാണി സി കാപ്പന്‍ വ്യവസായിയായ ദിനേശ് മേനോനോട് വാങ്ങയത്. പണം വാങ്ങിയെങ്കിലും ഷെയര്‍ നല്‍കിയില്ല. ഇതോടെ വ്യവസായി കാപ്പനെതിരെ തിരിഞ്ഞു.
ഇതിനെതിരെ പരാതിയുമായി വ്യവസായി രംഗത്തുവന്നതോടെ 25 ലക്ഷം രൂപ തിരിച്ചു നല്‍കി കാപ്പന്‍ തല്‍ക്കാലം പിടിച്ചു നിന്നു. പിന്നീട് കാപ്പന്‍ നല്‍കിയ ചെക്കുകളൊക്കെ മടങ്ങി. ഇതോടെ വ്യവസായി കേസുമായി മുമ്പോട്ടുപോയി.
മുംബൈയിലും തട്ടിപ്പ്
മുംബൈ ബൊറിവിലി കോടതിയില്‍ മൂന്നു തട്ടിപ്പു കേസുകളാണ് നിലവില്‍ കാപ്പനെതിരെയുള്ളത്. ഇതില്‍ മൂന്നു കേസിലും കാപ്പന്‍ ജാമ്യത്തിലാണ്. നേരത്തെ കാപ്പന്‍ വ്യാജരേഖകള്‍ ചമച്ച് 9.71 കോടി രൂപ തട്ടിയെടുത്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ രംഗത്തുവന്നിരുന്നു.
അലഹബാദ് ബാങ്ക് ഉദ്യോഗഗസ്ഥരുടെ സഹായത്തോടെ വ്യാജ പദ്ധതി രേഖകള്‍ സമര്‍പ്പിച്ച് 9.71 കോടി രൂപ വായ്പ നേടിയെന്നാണ് ആക്ഷേപം.
കാപ്പനെയും ബാങ്കുദ്യോഗസ്ഥരെയും പ്രതിയാക്കി ചിലര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം കാപ്പനെതിരെ കുമരകത്തെ വയോധികനും ആരോപണവുമായി വന്നിരുന്നു.
കുമരകത്തെ 2 ഏക്കര്‍ സ്ഥലം തന്റെ പേരില്‍ തന്നെ പണയം വച്ച് 90 ലക്ഷത്തിലധികം രൂപ വാങ്ങിക്കൊണ്ടുപോയ കാപ്പന്‍ ഇതുവരെ ബാങ്കില്‍ പണം തിരികെ അടച്ചിട്ടില്ലെന്നായിരുന്നു വയോധികന്റെ പരാതി. ഇതിനു പുറമെ നിരവധിപ്പേരാണ് മാണി സി കാപ്പന്റെ തട്ടിപ്പിനിരയായതായി പരാതി പറയുന്നത്.
തനിക്കെതിരെ 24 കേസുകളുണ്ടെന്ന് അദ്ദേഹം തന്നെ തെരെഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു.