മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചു. തങ്ങളുടെയും കുടുംബത്തിന്റെയും ദൈനംദിന ആവശ്യങ്ങൾക്കു വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവിടുത്തെ ലൈംഗികത്തൊഴിലാളികളും.
സാഹചര്യം മോശമായ സാഹചര്യത്തിൽ ഇവർക്ക് ഒരു എൻ ജി ഒ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. സോഷ്യൽ ആക്ടിവിറ്റീസ് ഇന്റഗ്രേഷൻ എന്ന എൻ ജി ഒ ആണ് ഇവർക്ക് ഭക്ഷണമെത്തിച്ച് നൽകുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കാമാത്തിപ്പുരയിൽ ഉള്ളവരെ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും തങ്ങൾ ഭക്ഷണമെത്തിച്ച് നൽകിയില്ലെങ്കിൽ അവരുടെ കാര്യം ദുരിതത്തിലാകുമെന്നും എൻ ജി ഒയുടെ പ്രൊജക്ട് മാനേജർ അജിത് ഭണ്ഡേകർ പറഞ്ഞു.
അതേസമയം, തങ്ങൾക്ക് യാതൊരുവിധ റേഷനും ലഭിക്കുന്നില്ലെന്നും എൻ ജി ഒ നൽകുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്രയമെന്നും ഒരു ലൈംഗിക തൊഴിലാളി എ എൻ ഐയോട് പറഞ്ഞു.