എന്നെ തനിച്ചാക്കി പോകല്ലേ..ഒറ്റക്കാക്കിയിട്ട് എങ്ങും പോകില്ലെന്ന് പറഞ്ഞതല്ലേ..എനിക്ക് പേടിയാണെന്ന് അറിയില്ലേ..എന്നെയൊന്ന് മോളേന്ന് വിളിക്ക്..'; പ്രണവിന്റെ അന്ത്യയാത്രയില്‍ നോവായി ഷഹാന

author-image
Charlie
New Update

publive-image

Advertisment

എന്റെ പൊന്നേ, ഒന്ന് കണ്ണ് തുറക്ക്...എന്നെ തനിച്ചാക്കി പോകല്ലേ..ഒറ്റക്കാക്കിയിട്ട് എങ്ങും പോകില്ലെന്ന് പറഞ്ഞതല്ലേ..എനിക്ക് പേടിയാണെന്ന് അറിയില്ലേ..എന്നെയും കൂടെ കൊണ്ട് പോ..മരണം വേര്‍പിരിച്ച പ്രണയത്തിന്റെ ആഴം എത്രത്തോളമെന്ന് അടിവരയിടുന്നതായിരുന്നു പ്രണവിന് യാത്രാമൊഴി നല്‍കുന്നതിനിടെ തളര്‍ന്നുവീണ ഷഹാന. സര്‍പ്രൈസ് നല്‍കാന്‍ തന്റെ ചിത്രം പച്ചകുത്തിയ പ്രണവിന്റെ നെഞ്ചില്‍ തലവെച്ചാണ് ഇത്തവണയും ഷഹാന പരിഭവങ്ങള്‍ പറഞ്ഞത്.

പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ നിലവിളിച്ച ഷഹാനയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നാടൊന്നാകെ നിന്നു. മകന്റെ മരണ വാര്‍ത്തയറിഞ്ഞ് തളര്‍ന്നുവീണ അച്ഛനും മോനേ കണ്ണുതുറക്കെടായെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മയും ആരെയും സങ്കട കടലിലാഴ്ത്തും. അച്ഛനമ്മമാരെയും ഷഹാനയേയും ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ച സഹോദരി ആതിര പലവട്ടം നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെ തൃശ്ശൂര്‍ കണ്ണിക്കരയിലെ വീട്ടിലായിരുന്നു പ്രണവിന്റെ സംസ്‌കാര ചടങ്ങുകള്‍.

ശരീരം തളര്‍ന്ന് വീല്‍ചെയറിലായി ജീവിതം മാറിമറിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്ന പ്രണവ്. എല്ലാംതകര്‍ന്നെന്ന് കരുതിയിരുന്ന കാലത്ത് അപ്രതീക്ഷിതമായി കടന്നെത്തിയ ഷഹാനയെ ജീവിതസഖിയാക്കിയതോടെയാണ് പ്രണവ് ശ്രദ്ധ നേടിയത്. വ്യത്യസ്ഥ മതമാണെന്ന് ചൂണ്ടിക്കാട്ടിഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് 2020 മാര്‍ച്ച് നാലിനാണ് ഇവര്‍ വിവാഹിതരായത്. ജനുവരി അവസാനമാണ് ഷഹാനയ്ക്ക് സര്‍പ്രൈസായി പ്രണവ് തന്റെ നെഞ്ചില്‍ ടാറ്റു ചെയ്തത്. ഷഹാനയുടെ മുഖമാണ് പ്രണവ് പച്ചകുത്തിയത്. ടാറ്റു ഭാര്യയെ കാണിക്കുന്ന വീഡിയോ അടക്കം പ്രണവ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

എട്ട് വര്‍ഷം മുമ്പ് പട്ടേപ്പാടത്തിന് സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണാണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേറ്റത്. ചികിത്സ നടത്തുന്നതിനിടെ പങ്കുവെച്ച വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രണവ് എതിര്‍ത്തെങ്കിലും ഷഹാന പിന്മാറിയില്ല. ഇതോടെ 2020ല്‍ കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ വെച്ച് വീല്‍ചെയറിലിരുന്ന് പ്രണവ് ഷഹാനയ്ക്ക് മിന്നുകെട്ടി.

ശരീരം തളര്‍ന്ന് ജീവിതം മടുത്തവര്‍ക്ക് വലിയ പ്രതീക്ഷയും പ്രചോദനവുമായിരുന്നു പ്രണവ്. റോഡ് സുരക്ഷ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളിലും സജീവമായിരുന്നു. ആരോഗ്യനിലയിലുണ്ടായ മാറ്റം ഏവര്‍ക്കും പ്രതീക്ഷ നല്‍കിയിരുന്നു. അധികം വൈകാതെ എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസം ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് പ്രണവിന്റെ അപ്രതീക്ഷിത വിയോഗം. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment