Advertisment

ശശി തരൂര്‍ നിയമസഭയിലേക്ക് മത്സരിക്കും ? തരൂരിനെ നേമത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. വട്ടിയൂര്‍ക്കാവും പരിഗണനയില്‍ ! തരൂര്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും തരൂര്‍ മുന്‍പന്തിയില്‍ തന്നെ ! കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേയിലും ജനപ്രീതിയില്‍ തരൂര്‍ മുന്നില്‍. തരൂരിനെ മത്സരിപ്പിച്ചാല്‍ മത്സരിക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന അരഡസന്‍ എംപിമാരെ എങ്ങനെ മെരുക്കുമെന്നും ഹൈക്കമാന്‍ഡ് ആലോചിക്കുന്നു !

New Update

publive-image

Advertisment

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രീപോള്‍ സര്‍വേഫലങ്ങള്‍ പുറത്തു വന്നതോടെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഏറെ ജനപ്രീതിയുള്ള നേതാക്കളെ സംസ്ഥാനത്ത് മത്സരിപ്പിക്കുന്നതും മുഖ്യമന്ത്രിയാക്കുന്നതും അടക്കമുള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിനും അരമനസ്സുണ്ട്.

തരൂരിനെ തിരുവനന്തപുരം ജില്ലയിലെ നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിപ്പിച്ച് ഈ മണ്ഡലത്തിലെ നഷ്ടമായ മേല്‍ക്കൈ പിടിക്കാനാണ് ആലോചന. വട്ടിയൂര്‍കാവ് സിപിഎമ്മിന്റെ കയ്യിലും നേമം ബിജെപിയുടെ കയ്യിലുമാണ് ഇപ്പോഴുള്ളത്.

നേരത്തേ നേമത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി. പുതുപ്പള്ളി വിട്ടുളള മത്സരത്തിന് എ ഗ്രൂപ്പ് കലാപക്കൊടി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. എന്നാല്‍ സംസ്ഥാനത്തെ നേതാക്കളെക്കാള്‍ ജനപ്രിയതയുള്ള ശശി തരൂര്‍ നേമത്ത് മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എംപിയായ ശശി തരൂര്‍ അപ്രതീക്ഷിതമായി സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത് അടുത്തിടെ ഒരു ചാനല്‍ നടത്തിയ പ്രീപോള്‍ സര്‍വേയോടെയാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ സര്‍വേയില്‍ ഏറ്റവും മുന്നില്‍ എത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു.

തൊട്ടുപിന്നാലെ രണ്ടാമത് എത്തിയതാകട്ടെ ശശി തരൂരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതായി പോയി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്നിട്ട് കൂടി തരൂരിന് രമേശ് ചെന്നിത്തലയുടെ മുകളില്‍ ജനപ്രീതി കിട്ടിയത് കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. ഇതോടെ തരൂരിനെ ഇറക്കാന്‍ പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയര്‍ന്നു.

ചാനല്‍ സര്‍വേയ്ക്ക് മുമ്പ് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം എഐസിസി നടത്തിയ സര്‍വേയിലും പ്രമുഖ നേതാക്കളെക്കാള്‍ തരൂരിനായിരുന്നു പിന്തുണ കിട്ടിയത്. ന്യൂനപക്ഷങ്ങള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ തരൂരിന് വന്‍ സ്വാധീനം ഉണ്ടാകുന്നതായും സര്‍വേ കണ്ടെത്തിയിരുന്നു. ഇത് മുതലാക്കാന്‍ ആഗ്രഹിച്ചാണ് എഐസിസി പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല തരൂരിനെ ഏല്‍പ്പിച്ചത്.

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ ഇല്ലാതിരുന്ന തരൂരിനെ ഉള്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ ഈ ജനപ്രീതി കണ്ടാണ്. ശശി തരൂരിനെ സംസ്ഥാന തലത്തിലേക്ക് കൊണ്ടുവരുന്നത് പരോക്ഷമായി രാഹുല്‍ഗാന്ധിക്കും ഗുണകരമാകും. പൂര്‍ണ്ണ അദ്ധ്യക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് തരൂര്‍.

അതേസമയം തരൂരിനെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുമെന്ന സന്ദേശം കൂടി ലഭിക്കുമോ എന്നതില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് ആശങ്കയുണ്ട്. ഒപ്പം സംസ്ഥാനത്ത് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന അരഡസനോളം എംപിമാരെയും എങ്ങനെ മെരുക്കുമെന്നും ഹൈക്കമാന്‍ഡിന് ചിന്തിക്കണം.

shashi tharoor
Advertisment