ഡല്‍ഹി: സിംഗുവിലെ കര്‍ഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ കേസില്‍ ഒരാൾ അറസ്റ്റിലായി. നിഹാങ്ക് സരബ്ജീത് സിംഗിന്‍റെ അറസ്റ്റാണ് ഹരിയാന പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ പുലര്‍ച്ചെയാണ് സിംഗുവിലെ കര്‍ഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു.
അതേസമയം കൊലപാതകത്തിൽ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മരിച്ച യുവാവിന്‍റെ ദേഹത്തിന് മര്‍ദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾകൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.