ലക്നൗ : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ ഉന്നാവ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം. ഉടന്‍ തീരുമാനമറിയിക്കണമെന്ന് ഇരയുടെ സഹോദരി ആവശ്യപ്പെട്ടു. പത്തുമണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്.
സര്‍ക്കാരിന്റെ പണമോ ജോലിയോ വേണ്ടെന്നും നീതി ഉറപ്പാക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു. എത്രയും വേഗം സംസ്കാരം നടത്താന്‍ കുടുംബത്തിനുമേല്‍ പൊലീസ് സമ്മര്‍ദം തുടങ്ങിയതോടെയാണു മുഖ്യമന്ത്രിയുടെ സാന്നിധ്യം വേണമെന്ന നിലപാടില്‍ ബന്ധുക്കള്‍ എത്തിയത്
രാവിലെ 10 മണിയോടെ പെൺകുട്ടിയുടെ ഗ്രാമമായ ഭാട്ടൻ ഖേഡായിലാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരുന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ചുട്ടുകൊന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ് .
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉന്നാവിലെക്ക് പുറപ്പെട്ട, മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 9.30 നു ശേഷമാണ് ഗ്രാമത്തിൽ എത്തിയത്. രാത്രി വൈകി എത്തിയതിനാൽ സംസ്കാരം ഇന്നത്തേക്കു മാറ്റുകയായിരുന്നു.