കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ നൽകിയവർ എന്ത് കൊണ്ട് ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ നൽകുന്നില്ല?; ഡോ.അംബേദ്‌ക്കറിന്റെ ആശയങ്ങളെ കുഴിച്ചു മൂടിയവരാണ് യു.പിയിലെ ഭരണാധികാരികൾ; യോഗി മന്ത്രിസഭയിലെ മന്ത്രിമാർ പെൺകുട്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് ശിവസേന

New Update

മുംബൈ: ബോളിവുഡ് സിനിമാ നടി കങ്കണാ റണാവത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷാ നൽകിയിരിക്കുന്ന കേന്ദ്ര സർക്കാർ എന്ത് കൊണ്ടാണ് ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്കാത്തതെന്ന് ശിവസേന.

Advertisment

publive-image

കൂട്ട ബലാത്സംഗത്തിന് വിധേയയായി ഉത്തര്പ്രദേശിലെ ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബം പോലീസിന്റെയും സവർണ ജാതിക്കാരുടെയും നിരന്തര ഭീഷണിയിലാണ്. ആ കുടുംബത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ എന്ത് കൊണ്ടാണ് സർക്കാർ നല്കാത്തതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിൽ പറയുന്നു.

കഴിഞ്ഞ മാസമാണ് മുംബൈ പോലീസിനെതിരെയും മഹാരാഷ്ട്ര സർക്കാരിനെതിരെയും ചില പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ സുരക്ഷാ ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് കങ്കണ രണാവത്തിന് സർക്കാർ ചെലവിൽ സുരക്ഷാ ഭടന്മാരെ നല്കിയത്.

സർക്കാരിന്റെ നിലപാടുകൾ ഭരണഘടനാ ശില്പിയായ ഡോ.അംബേദ്ക്കറിന്റെ കാഴ്ചപ്പാടുകൾക്ക് എതിരാണ്. ഹത്രാസ് സംഭവം രാജ്യത്ത് കപട നിലപാടുകളുള്ള ഒരുപാട് വ്യക്തികളുടെയും പ്രസ്‌ഥാനങ്ങളുടെയും തനിനിറം വെളിച്ചത്ത് കൊണ്ട് വന്നതാണെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു. അവരുടെ മുഖം മൂടി ജനങ്ങൾ വലിച്ചെറിഞ്ഞിരിക്കുകയാണ്.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ യു.പി സർക്കാർ അത് അംഗീകരിക്കാതെ സി.ബി.ഐ അന്വേഷണമാണ് പ്രഖ്യാപിച്ചത്. തെളിവുകളെല്ലാം സർക്കാരും പോലീസും ചേർന്ന് നശിപ്പിച്ചതിന് ശേഷം സി.ബി.ഐ അന്വേഷണം നടത്തിയിട്ട് എന്ത് കാര്യം?

കൊല്ലപ്പെട്ട പെൺ കുട്ടിയുടെ വീട്ടുകാരെ പോലും മൃതദേഹം കാണിക്കാതെ സംസ്ക്കരിച്ചത് ആർക്ക് വേണ്ടിയാണ്? നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചവർ ഇപ്പോൾ ചെളിക്കുണ്ടിൽ വീണ് കിടക്കുകയാണ്. ഉത്തർപ്രദേശിലെ മന്ത്രിസഭ ഒന്നടങ്കം പെൺകുട്ടിയുടെ വീട്ടിൽ പോയി മാപ്പ് പറയണമെന്ന് സാമ്‌നയുടെ മുഖപ്രസംഗം ആവശ്യപ്പെടുന്നു.

Advertisment