ന്യൂഡൽഹി ∙ ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയാൻ കഴിയാത്തവരുടെ വോട്ടുകൾക്ക് മൂല്യമില്ലെന്ന വിവാദ പ്രസ്താവനയുമായി ഹരിയാനയിലെ ബിജെപി സ്ഥാനാർഥിയും നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട് രംഗത്ത്.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ബൽസാമണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു താരത്തിന്‍റെ വാക്കുകള്‍ . പ്രചാരണത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റ സൊനാലി, കൂടിയിരിക്കുന്നവരോടു ‘ഭാരത് മാതാ കീ ജയ്’ എന്ന് ഏറ്റുപറയാൻ ആവശ്യപ്പെട്ടു. എന്നാൽ ചിലർ പ്രതികരിച്ചില്ല. തുടർന്നായിരുന്നു സൊനാലിയുടെ വിവാദ പരാമർശം.
‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം. നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? ഇന്ത്യക്കാരാണെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരിൽ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല. – സൊനാലി ഫോഗട്ട് പറഞ്ഞു.
ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചു. പ്രമുഖ ആപ്പായ ടിക് ടോക്കിൽ ഒട്ടേറേ ആരാധകരുള്ള സൊനാലി ഫോഗട്ട്, കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ്ക്കെതിരെ ഹരിയാനയിലെ അദംപുർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
ഒൻപതു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനാണ് കുൽദീപ് ബിഷ്നോയ്.
മനോഹൽ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തുടർച്ചയായ രണ്ടാം തവണ അധികാരത്തിലേറാനുള്ള ശ്രമമാണ് നടത്തുന്നത്. 21 നാണ് തിരഞ്ഞെടുപ്പ്.