ഫ്‌ളോറിഡ: സ്‌പേസ്എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. അമേരിക്കന്‍ സമയം രാവിലെ 10.29 ന് ഡ്രാഗണ്‍ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു. രണ്ട് നാസ ഗവേഷകരെ വഹിച്ചുള്ള പേടകം അമേരിക്കന്‍ സമയം ശനിയാഴ്ച വൈകീട്ട് 3.22 നാണ് (ഇന്ത്യന്‍ സമയം രാത്രി 12.53) വിക്ഷേപിച്ചത്.
പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ഗവേഷകര്‍ രണ്ട് പേരും നിലയത്തിനകത്തേക്ക് പ്രവേശിക്കും. അവിടെയുള്ള ഗവേഷകരുമായി സമയം ചിലവിട്ട ശേഷം ഇരുവരും തിരികെ പുറപ്പെടും. നാസയുടെ ഡഗ് ഹർലിയും ബോബ് ബെൻകനുമാണു യുഎസ് മണ്ണിൽനിന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു സ്വകാര്യകമ്പനിയുടെ ബഹിരാകാശപേടകത്തിൽ യാത്ര തിരിച്ചത്.
അമേരിക്കൻ ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന സ്പെയ്സ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിലാണ് വിജയകരമായത്. 2011ൽ സ്പേസ് ഷട്ടിൽ പദ്ധതി അവസാനിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ മണ്ണിൽ നിന്ന് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നത്.