തിരുവനന്തപുരം ∙ ഷാഫി പറമ്പിൽ എംഎൽഎയെ മർദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറിയ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സ്പീക്കര്‍.
/sathyam/media/post_attachments/sBz6BWQb9kw6YNRWFx76.jpg)
ഡയസിൽ കയറിയ നാല് എംഎൽഎമാർക്കും സസ്പെന്‍ഷനോ ശാസനയോ ലഭിക്കുമെന്നാണ് സൂചന. നടപടി വ്യാഴാഴ്ച നിയമസഭയില്‍ സ്പീക്കര്‍ പ്രഖ്യാപിക്കും. അതേസമയം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ പ്രതിപക്ഷം സ്പീക്കറുടെ കസേര മറിച്ചിട്ട സംഭവ൦ ഭരണകക്ഷിയെ ഓര്‍മ്മിപ്പിക്കുകയാണ് പ്രതിപക്ഷ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍.
ചോദ്യോത്തരവേള മുതൽ പ്രതിഷേധം തുടങ്ങിയ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയായിരുന്നു. എംഎൽഎയ്ക്ക് ഉൾപ്പടെ ലാത്തിയടിയേറ്റ സംഭവം ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
ഷാഫി പറമ്പിലിനെ തല്ലുകയും വിരൽ കടിച്ചു മുറിക്കുകയും ചെയ്ത പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിന്റെ അന്ത്യഘട്ടത്തിലായിരുന്നു സഭാധ്യക്ഷന്റെ വേദിയിലേക്കുള്ള കടന്നുകയറ്റം.
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉടൻ ഇരിപ്പിടം വിട്ടു. അൻപതു മിനിറ്റിലേറെ സഭ സ്തംഭിച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം ചൂടിൽ തന്നെയായിരുന്നു. സ്പീക്കറും അടുത്ത നടപടികളിലേയ്ക്ക് കടന്നെങ്കിലും നടുത്തളത്തിൽ പ്രതിഷേധം തുടർന്നു. ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി സഭ പിരിഞ്ഞതോടെ പ്രതിപക്ഷം സഭാ കവാടത്തിലെത്തി.
നേരത്തെ തുടക്കം മുതൽ പ്രതിഷേധത്തിലായിരുന്ന പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഇതിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്.