ആലുവ: ചാത്തന്‍പുറത്ത് അതിഥിതൊഴിലാളിയുടെ മകള്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൊലപാതകത്തില്‍ നിന്ന് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലില്‍.
തിരുവനന്തപുരം സ്വദേശിയെന്ന സംശയിക്കുന്ന പ്രതിയുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അലഞ്ഞു നടക്കുന്ന ഇയാള്‍ കൊടും ക്രിമിനലും മോഷണ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയെ കണ്ടു കിട്ടിയിട്ടും സംഭവത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. പ്രദേശ വാസിയായ സുകുമാരനും ഭാര്യയുമാണ് കുട്ടിയെ പ്രതി കൊണ്ടുപോകുന്നത് ആദ്യം കാണുന്നത്.
'' 2.15ന് കുട്ടിയുടെ കരച്ചില്‍ കേട്ടു. ജനല്‍ തുറന്ന് നോക്കുമ്പോള്‍ ഒരാള്‍ കുട്ടിയുമായി പോകുന്നത് കണ്ടു. മൂന്നാലു വീടുകളേ ഈ പ്രദേശത്തുള്ളൂ. അവരാരും അല്ലാത്തതിനാല്‍ ഇതു കണ്ടപ്പോള്‍ സംശയം തോന്നി. കുട്ടിയെ പ്രതി മര്‍ദ്ദിക്കാനോങ്ങുന്നുണ്ടായിരുന്നു. ഭയങ്കര മഴ പെയ്യുന്നുണ്ടായിരുന്നു.
പെട്ടെന്ന് ലൈറ്റിട്ട് വടിയും ടോര്‍ച്ചുമെടുത്ത് ഭാര്യയുമായി പുറത്തിറങ്ങി. അയല്‍വാസികളെ വിവരമറിയിച്ചു. എല്ലാവരും കൂടിയാണ് കുട്ടിയെ അന്വേഷിച്ചിറങ്ങിയത്. സമീപത്തൊക്കെ ഒരുപാട് തെരഞ്ഞെങ്കിലും കണ്ടില്ല. അപ്പുറത്തെ വീട്ടിലെ നായ നന്നായി കുരയ്ക്കുന്നുണ്ടായിരുന്നു. ആ നായ മതിലു ചാടി കോമ്പൗണ്ടിന് അകത്തേക്ക് പോയി.
നായയുടെ പിന്നാലെ പോയും ഞങ്ങള്‍ തെരഞ്ഞു. അവിടെ അടഞ്ഞു കിടന്ന ഒരു ഷെഡ്ഡിലും ഞങ്ങള്‍ പോയി നോക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നത്.
വിവസ്ത്രയായ കുട്ടിയുടെ ദേഹത്ത് മുറിവുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു. ഹിന്ദിയാണ് സംസാരിച്ചത്. കുട്ടിയോട് വിവരം തിരക്കി വീട്ടിലെത്തിച്ചു. കുട്ടിയെ കാണാതായത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അവര്‍ നല്ല ഉറക്കത്തിലായിരുന്നു. ജനലില്‍ തട്ടി ബഹളം വച്ച ശേഷമാണ് അവര്‍ എഴുന്നേറ്റത് '' സുകുമാരന്‍ പറഞ്ഞു.