കാണ്‍പുര്‍: കാണ്‍പുരില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിനിടെ, ബംഗ്ലാദേശ് ആരാധകനെ മറ്റു ചില കാണികള്‍ മര്‍ദ്ദിച്ചെന്ന് ആരോപണം. 'ടൈഗര്‍ റോബി' എന്നറിയപ്പെടുന്ന ബംഗ്ലാദേശ് ആരാധകനെ മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
പുറകിലും അടിവയറ്റിലും മര്‍ദ്ദനമേറ്റെന്നും, ശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും റോബി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ മര്‍ദ്ദനമുണ്ടായിട്ടില്ലെന്നാണ് ലോക്കല്‍ പൊലീസിന്റെ വിശദീകരണം. സി ബ്ലോക്ക് പ്രവേശന കവാടത്തിന് സമീപം ശ്വസിക്കാനും സംസാരിക്കാനും പ്രയാസപ്പെടുന്ന തരത്തില്‍ ഇയാളെ കണ്ടെത്തുകയായിരുന്നുവെന്നും നിർജ്ജലീകരണം മൂലമാകാം ഇത് സംഭവിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ കാണികള്‍ അധിക്ഷേപിച്ചെന്നും, സുരക്ഷ തേടി ബാല്‍ക്കണിയിലേക്ക് മാറുകയായിരുന്നുവെന്നും റോബി പ്രതികരിച്ചു.
“ആ ബ്ലോക്കിൽ നിൽക്കരുതെന്ന് ഒരു പോലീസുകാരൻ എന്നോട് പറഞ്ഞു. ഭയം കൊണ്ട് മാത്രമാണ് ഞാൻ അവിടെ ഉണ്ടായിരുന്നത്. രാവിലെ മുതൽ ഇവർ അസഭ്യം പറയുകയായിരുന്നു''-റോബി ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.