മുംബൈ: ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത മുഖ്യ പരിശീലകനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടി20 ലോകകപ്പോടെ പരിശീലക കാലാവധി പൂര്‍ത്തിയാക്കിയ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് ഗംഭീറെത്തുന്നത്.
"ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. അതിവേഗം മാറുന്ന ആധുനിക ക്രിക്കറ്റിന്റെ മാറ്റം അടുത്ത് നിന്ന് സാക്ഷ്യം വഹിച്ചയാളാണ് ഗൗതം. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ അനുയോജ്യമായ വ്യക്തി ഗൗതമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ബിസിസിഐ അദ്ദേഹത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു," ജയ് ഷാ പറഞ്ഞു.
മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.