അടിച്ചുതകര്‍ത്ത് പന്ത്, നിരാശപ്പെടുത്തി സഞ്ജു; സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ആദ്യം ബാറ്റു ചെയ്ത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 182 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

New Update
ind vs ban warm up

ന്യുയോര്‍ക്ക്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 182 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

32 പന്തില്‍ 53 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇതോടെ താരം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറാകുമെന്നും ഏതാണ്ട് ഉറപ്പായി. പുറത്താകാതെ 23 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും, 18 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണറായി ബാറ്റിംഗിന് ഇറങ്ങാന്‍ അവസരം ലഭിച്ചെങ്കിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ആറു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ ഷോറിഫുള്‍ ഇസ്ലാം എല്‍ബിഡബ്ല്യുവില്‍ കുരുക്കി. ഇതോടെ ടി20 ലോകകപ്പില്‍ അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പിക്കാനുള്ള വമ്പന്‍ അവസരം സഞ്ജു കളഞ്ഞുകുളിച്ചു. 

മറുവശത്ത്, 28 പന്തില്‍ 40 റണ്‍സെടുത്ത മഹമ്മദുല്ല മാത്രമാണ് ബംഗ്ലാദേശ് ബാറ്റര്‍മാരില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി അര്‍ഷ്ദീപ് സിംഗും, ശിവം ദുബെയും രണ്ട് വിക്കറ്റ് വീതവും, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.