ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ അസംതൃപ്തി പുകയുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുമ്പു തന്നെ ടീം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞുവെന്ന് ടീമുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
ടീമിനെ ഒന്നിപ്പിക്കുക എന്നതായിരുന്നു ക്യാപ്റ്റനായി തിരികെയെത്തിയ ബാബര്‍ അസം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും, എന്നാല്‍ ടീമിനുള്ളിലെ ഗ്രൂപ്പുകള്‍ മൂലം അദ്ദേഹത്തിന് അത് സാധിച്ചില്ലെന്നും പിസിബി വൃത്തങ്ങള്‍ വ്യക്തമാക്കി.
ക്യാപ്റ്റന്‍സി നഷ്ടമായതില്‍ ഷഹീന്‍ അഫ്രീദിയും, ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കാത്തതില്‍ മുഹമ്മദ് റിസ്വാനും അതൃപ്തരായിരുന്നു. ടീമില്‍ മൂന്ന് ഗ്രൂപ്പുകളുണ്ട്. ഒന്ന് ബാബര്‍ അസം നയിക്കുന്ന ഗ്രൂപ്പ്. രണ്ടാമത്തേത് ഷഹീന്‍ ഫ്രീദിയുടെ ഗ്രൂപ്പ്. മൂന്നാമത്തേത് മുഹമ്മദ് റിസ്വാന്റെ ഗ്രൂപ്പും. ചില താരങ്ങള്‍ പരസ്പരം സംസാരിക്കാത്ത സാഹചര്യം പോലുമുണ്ടെനന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകകപ്പിന് മുമ്പുതന്നെ ടീമിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്ക് നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ വലംകൈയും ദേശീയ സെലക്ടറും സീനിയർ മാനേജരുമായ വഹാബ് റിയാസ് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുതിർന്ന പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
നഖ്‌വി എല്ലാ കളിക്കാരുമായും സ്വകാര്യമായി രണ്ട് മീറ്റിംഗുകൾ നടത്തി. പ്രശ്‌നങ്ങൾ മാറ്റിവച്ച് ലോകകപ്പ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരോട് ആവശ്യപ്പെട്ടു. പക്ഷേ കാര്യങ്ങൾ ഫലവത്തായില്ല. ദേശീയ ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന് നഖ്‌വി സൂചന നൽകിയിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ബോർഡിലും മാറ്റങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.