രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും പിന്നാലെ രവീന്ദ്ര ജഡേജയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ലോകകപ്പ് ട്രോഫിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ഓള്‍റൗണ്ടര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
“ഹൃദയം നിറഞ്ഞ നന്ദിയോടെ, ടി20 അന്താരാഷ്ട്ര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഭിമാനത്തോടെ കുതിക്കുന്ന കുതിരയെപ്പോലെ, ഞാൻ എപ്പോഴും എൻ്റെ രാജ്യത്തിനായി എൻ്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്. മറ്റ് ഫോർമാറ്റുകളിലും അത് തുടരും. ടി20 ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഓർമ്മകൾക്കും സന്തോഷങ്ങൾക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി''-താരം കുറിച്ചു.
2009 ഫെബ്രുവരി 10ന് ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹം ടി20യില്‍ അരങ്ങേറിയത്. 74 മത്സരങ്ങളില്‍ നിന്നായി 515 റണ്‍സ് നേടി. 54 വിക്കറ്റ് വീഴ്ത്തി. 2022ൽ ഇംഗ്ലണ്ടിനെതിരെ 29 പന്തിൽ 46 റൺസ് നേടിയതാണ് ബാറ്റിലെ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച പ്രകടനം. 2021 ലെ ടി20 ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരെ ദുബായിൽ നടന്ന മത്സരത്തില്‍
15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ബൗളിംഗിലെ മികച്ച പ്രകടനം. മികച്ച ഫീല്‍ഡിംഗായിരുന്നു താരത്തിന്റെ സവിശേഷത. എന്നാല്‍ ടി20 ലോകകപ്പില്‍ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.