ബംഗ്ലാദേശ് നിഷ്പ്രഭം; സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു

ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും, അര്‍ഷ്ദീപ് സിംഗും, ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും, ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റും പിഴുതു

New Update
t20 worldcup ind vs ban

ആന്റിഗ്വ: സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്തു. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 196. ബംഗ്ലാദേശ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 146.

Advertisment

ഇന്ത്യയ്ക്കു വേണ്ടി സൂര്യകുമാര്‍ യാദവ് ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സൂര്യ രണ്ട് പന്തില്‍ ആറു റണ്‍സിന് പുറത്തായി. പുറത്താകാതെ 27 പന്തില്‍ 50 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍.

ഋഷഭ് പന്ത്-24 പന്തില്‍ 36, ശിവം ദുബെ-24 പന്തില്‍ 34, വിരാട് കോഹ്ലി-28 പന്തില്‍ 37, രോഹിത് ശര്‍മ-11 പന്തില്‍ 23, അക്‌സര്‍ പട്ടേല്‍-പുറത്താകാതെ അഞ്ച് പന്തില്‍ മൂന്ന് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. 

ബംഗ്ലാദേശിനു വേണ്ടി തന്‍സിം ഹസന്‍ സാക്കിബും, റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (32 പന്തില്‍ 40( മാത്രമേ പൊരുതിയുള്ളൂ. റിഷാദ് ഹൊസൈന്‍ 10 പന്തില്‍ 24 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി.

ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും, അര്‍ഷ്ദീപ് സിംഗും, ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും, ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റും പിഴുതു. ഈ വിജയത്തോടെ ഇന്ത്യ ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു. ബംഗ്ലാദേശ് പുറത്തായി.