അങ്ങനെ അടിച്ചുകേറി വാ...! ഇംഗ്ലണ്ടിനെയും നിഷ്പ്രഭമാക്കി ഇന്ത്യ; ആധികാരിക ജയത്തോടെ ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് രാജകീയ പ്രവേശനം

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേലിന്റെയും, കുല്‍ദീപ് യാദവിന്റെയും പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി

New Update
t20 world cup ind vs eng

ഗയാന: 172 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടക്കുമെന്ന് തോന്നിക്കുന്ന തരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ വക തകര്‍പ്പന്‍ തുടക്കം. ഒടുവില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച് ബട്ട്‌ലര്‍ പുറത്ത്. അവിടന്നങ്ങോട്ട് ഒരു പഴുതു പോലും ബാക്കിവയ്ക്കാതെ മികച്ച ബൗളിംഗുമായി ഇന്ത്യ. ഒടുവില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന്‌ തകര്‍ത്ത് ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക്‌ രാജകീയ പ്രവേശം. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 171. ഇംഗ്ലണ്ട്-16.4 ഓവറില്‍ 103.

Advertisment

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. ഒട്ടും ഫോമിലല്ലാത്ത വിരാട് കോഹ്ലി ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്ത്. റീസെ ടോപ്ലി താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഋഷഭ് പന്തും ഔട്ടായി. സാം കറന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോ ക്യാച്ചെടുത്താണ് പന്ത് പുറത്തായത്. താരത്തിന്റെ സമ്പാദ്യം ആറു പന്തില്‍ നാലു റണ്‍സ് മാത്രം.

അപ്പോഴും ഒരു വശത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നില്‍പുണ്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവുമൊത്ത് രോഹിതിന്റെ രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ മത്സരത്തില്‍ ഓസീസിനെതിരെ തകര്‍ത്തടിച്ച അതേ പ്രകടനം രോഹിത് ഈ മത്സരത്തിലും ആവര്‍ത്തിച്ചു. 39 പന്തില്‍ 57 റണ്‍സെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്.

സൂര്യകുമാര്‍-36 പന്തില്‍ 47, ഹാര്‍ദ്ദിക് പാണ്ഡ്യ-13 പന്തില്‍ 23, രവീന്ദ്ര ജഡേജ-പുറത്താകാതെ ഒമ്പത് പന്തില്‍ 17 എന്നിവരും ഇന്ത്യന്‍ സ്‌കോറിംഗിന് നിര്‍ണായക സംഭാവന നല്‍കി. ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായി. അവസാന ഓവറുകളില്‍ സ്‌കോറിംഗിന് വേഗം കൂട്ടാനുള്ള ശ്രമത്തില്‍ അക്‌സര്‍ പട്ടേലും (ആറു പന്തില്‍ 10) പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് പിഴുതു.

15 പന്തില്‍ 23 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 19 പന്തില്‍ 25 റണ്‍സെടുത്ത ഹാരി ബ്രൂക്ക്, 16 പന്തില്‍ 11 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍, 15 പന്തില്‍ 21 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടക്കാനായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേലിന്റെയും, കുല്‍ദീപ് യാദവിന്റെയും പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റെടുത്തു. 29ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.