/sathyam/media/post_attachments/2pFnbpifd8lQgj1Qz58T.jpg)
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിലൂടെ ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ വന്നതോടെ വിവാദം കനക്കുന്നു. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് ആലപ്പുഴ ജില്ലാ കളക്ടർ ആക്കിയത്. ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു.
മൂന്നു വർഷം മുമ്പാണ് തിരുവനന്തപുരത്ത് വച്ച് സിറാജ് ദിനപത്രത്തിൻ്റെ ബ്യൂറോ ചീഫായ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ശ്രീറാം തൻ്റെ വനിതാ സുഹൃത്തിനൊപ്പം മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടാക്കിയ അപകടമായിരുന്നു അത്. പിന്നാലെ തെളിവു നശിപ്പിക്കാനും കേസിൽ നിന്നും രക്ഷപ്പെടാനും ശ്രീറാം നിരവധി നാടകങ്ങൾ നടത്തി.
പോലിസും ഉന്നത ഉദ്യോഗസ്ഥരും എല്ലാത്തിനും കൂട്ടുനിന്നതോടെ കാര്യങ്ങൾ ശ്രീറാമിന് അനുകൂലമായി. ആറു മാസത്തെ സസ്പെൻഷന് ശേഷം എത്തിയ ശ്രീറാമിന് ഉന്നത പദവി തന്നെ സർക്കാർ നൽകി.
ഏറ്റവും ഒടുവിൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ ചുമതല കൂടിയുള്ള ജില്ലാ കളക്ടർ പദവിയാണ് ശ്രീറാമിന് നൽകിയത്. ശ്രീറാമിൻ്റെ ഭാര്യ ഡോ. രേണു രാജിനെ തൊട്ടടുത്ത ജില്ലയായ എറണാകുളത്തും കളക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. ഇതോടെ ഇക്കുറി സ്ഥലം മാറ്റം ഏറ്റവും ഗുണം ചെയ്തത് ശ്രീറാമിന് തന്നെയായിരുന്നു.
നേരത്തെ പത്രപ്രവർത്തക യൂണിയനും സിറാജ് മാനേജ്മെൻ്റും ശ്രീറാമിന് സുപ്രധാന പദവികൾ നൽകരുത് എന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് സർക്കാരിൻ്റെ തീരുമാനം.
മാധ്യമ പ്രവർത്തകരെ വെല്ലുവിളിച്ച് തന്നെയാണ് സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്. നിലവിൽ മാധ്യമ പ്രവർത്തരോട് അത്ര താൽപര്യമല്ല സർക്കാരിനുള്ളത്. അതു ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പുതിയ തീരുമാനം.
സർക്കാരിന് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെ പല അപ്രധാന പദവികളിലേക്കും മാറ്റിയ ചരിത്രം പിണറായി സർക്കാരിനുണ്ട്. എന്നിട്ടും ശ്രീറാം വെങ്കിട്ടരാമൻ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ സന്ദേശം വ്യക്തം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us