തിരുവനന്തപുരം : വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യം ഒരുക്കുവാൻ എന്ന കാരണം പറഞ്ഞ് കേന്ദ്ര സർക്കാർ പരിസ്ഥിതി ആഘാത പഠന വിഞ്ജാപനത്തിൽ വൻ മാറ്റങ്ങൾ വരുത്തി കൊണ്ട് പുറത്തിറക്കിയിരുക്കുന്ന കരട്, പരിസ്ഥിതി സംരക്ഷണത്തിന് വെല്ലുവിളിയാകുമെന്ന് കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു.
പരിസ്ഥിതി നാശം നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ നിശബ്ദമാക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ എന്നും, കോർപറേറ്റ് താല്പര്യങ്ങൾ മുൻ നിർത്തിയുള്ള ഈ ഭേദഗതികൾ പിൻവലിക്കണമെന്നും അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കൂടുതൽ കർശ്ശനമാക്കേണ്ട ഈ കാലഘട്ടത്തിൽ നിയമങ്ങൾ ലഘൂകരിക്കുന്നത് വൻ പിരി സ്ഥിതിക പ്രശ്നങ്ങൾക്ക് വഴി തെളിക്കും. പരിസ്ഥിതി സംരക്ഷണത്തിന് വിഘാതം സൃഷ്ടിക്കുന്ന ഈ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സി വൈ എം സംസ്ഥാന സമിതി രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നൽകി.
സംസ്ഥാന വ്യാപകമായി കെസിവൈഎം പ്രവർത്തകർ ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തും. പ്രകൃതി ദുരതങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സംസ്ഥാന സർക്കാരും ഇഐഎ കരട് വിജ്ഞാപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കെ സി വൈ എം ആവശ്യപ്പെട്ടു.
സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ് പ്രസിഡന്റ്മാരായ ലാമിന ജോർജ്ജ്, ജെയ്സൺ ചക്കേടത്ത്, ട്രഷറർ ലിജീഷ് മാർട്ടിൻ , സെക്രട്ടറിമാരായ ഡെനിയ സിസി ജയൻ , അനൂപ് പുന്നപ്പുഴ, അബിനി പോൾ , സിബിൻ സമുവൽ എന്നിവർ പ്രസംഗിച്ചു.