ലക്നൗ: ജോലിസ്ഥലേത്തേക്ക് മടങ്ങിപ്പോയ ഭർത്താവ് ഒപ്പം കൂട്ടാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. യുപി ഭഡോഹി സ്വദേശിയായ സരസ്വതി ദേവി എന്ന 26കാരിയാണ് ജീവനൊടുക്കിയത്.
/sathyam/media/post_attachments/u5CzGfknn9evuWJXMoYg.jpg)
ഇവരുടെ ഭർത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൊണ്ടുപോയിരുന്നില്ല. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂര്യവ പൊലീസ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ അറിയിച്ചത്.
'മൂന്ന് വർഷം മുമ്പായിരുന്നു വികാസിന്‍റെയും സരസ്വതിയുടെയം വിവാഹം. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്ന വികാസ്, ലോക്ക്ഡൗണിനെ തുടർന്നാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. നാല് ദിവസം മുമ്പ് ഇയാള്‍ മടങ്ങിപ്പോയി.
തന്നെയും ഒപ്പം കൂട്ടാൻ സരസ്വതി നിർബന്ധം ചെലുത്തിയെങ്കിലും രണ്ടരവയസുള്ള മകളെയും നോക്കി വീട്ടിൽത്തന്നെയിരിക്കാനാണ് വികാസ് ആവശ്യപ്പെട്ടത്. ഈ സങ്കടത്തിലാണ് യുവതി ജീവനൊടുക്കിയത്. നെറ്റിയിൽ ചാർത്താനുപയോഗിക്കുന്ന സിന്ദൂരം അമിത അളവിൽ കഴിച്ചതാണ് മരണകാരണം. ഇവർ എത്രമാത്രം സിന്ദൂരം കഴിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല'. പ്രദീപ് കുമാർ വ്യക്തമാക്കി.
സിന്ദൂരം കഴിച്ച് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലെഡ്-മെർക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവിലായാൽ വിഷമയമാകുമെന്നാണ് പറയപ്പെടുന്നത്.