ന്യൂഡൽഹി: ഹ്രസ്വകാലത്തേക്കു സർക്കാരിനുണ്ടാകുന്ന വീഴ്ചയെ ഭരണഘടനാ സംവിധാനത്തിന്റെ വീഴ്ചയായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കും മറ്റ് ഉന്നതർക്കും ക്ലീൻചിറ്റ് നൽകിയ നടപടിയെ സുപ്രീം കോടതി അംഗീകരിച്ചു. ഇതിനായി കോവിഡ് കാലത്തു സർക്കാരുകൾക്കുണ്ടായ തിരിച്ചടിയും കോടതി ഉദാഹരിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സംവിധാനം തകർന്നുപോകുന്നതു പുതിയ പ്രതിഭാസമല്ല. വലിയ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ പോലും സർക്കാരുകൾ കോവിഡ് ഘട്ടത്തിലെ സമ്മർദത്തിൽ വീണുപോകുന്നതു നമ്മൾ കണ്ടതാണ്. ഇതിനെയും ക്രിമിനൽ ഗൂഢാലോചനയായി കാണാൻ കഴിയുമോ? കോടതി ചോദിച്ചു.
കേസുകളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതും അവർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിഗണിച്ചെന്നും കോടതി വിലയിരുത്തി.
സംസ്ഥാന സർക്കാരിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനായിരുന്നില്ല എസ്ഐടി. എന്നിട്ടും സുപ്രീം കോടതിയുടെ നിർദേശപ്രകാരം, ഉന്നതതലത്തിൽ ഉൾപ്പെടെ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിച്ചു– കോടതി ചൂണ്ടിക്കാട്ടി.
കലാപം ഒതുക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന ഹർജിക്കാരിയുടെ വാദത്തിനും കോടതി വിധിയിൽ മറുപടി നൽകി. ക്രിമിനൽ ഗൂഢാലോചന ഉണ്ടാകണമെങ്കിൽ ആരോപിക്കപ്പെട്ടവരുടെ ബന്ധം സ്ഥാപിക്കേണ്ടി വരും. പ്രത്യേക സംഘം അന്വേഷിച്ച 9 കേസുകളിലും അതു സ്ഥാപിക്കപ്പെട്ടില്ല. – ബെഞ്ച് വിലയിരുത്തി.