പാലക്കാട് : പാലക്കാട് കാവിശേരിയില്‍ ഈ അപൂര്‍വ്വ കൂടിക്കാഴ്ച. 23 കൊല്ലം മുന്‍പ് ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി ഒറ്റമുറി വീട്ടിലുമെത്തി. കൈനിറയെ പലഹാരവുമായാണ് സുരേഷ് ഗോപി കാവിശേരിയിലെത്തിയത്.
ആലത്തൂര്‍ കാവശേരിയിലെ ശിവാനി ഫാന്‍സി സ്റ്റോഴ്സിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്.
ശ്രീദേവിയുടെയും ഭര്‍ത്താവ് സതീശന്‍റെയും മൂന്നുവയസ്സസുള്ള ശിവാനിയുടെയെയും കാത്തുനില്‍പ്പ് അവസാനിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപിയെത്തിയതോടെ ശ്രീദേവി വിതുമ്പിക്കരഞ്ഞു.
ഇരുപത്തിമൂന്നു കൊല്ലം മുമ്പ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. തെരുവില്‍ അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. വിവാഹപ്രായമെത്തിയപ്പോള്‍ അവള്‍ക്ക് പാലക്കാടുനിന്ന് സതീശന്‍റെ ആലോചനയെത്തി.
വിവാഹശേഷം സതീശന്‍റെ വീട്ടുകാരില്‍ നിന്ന് നല്ല അനുഭവമല്ല ഇരുവര്‍ക്കുമുണ്ടായത്. മറ്റു മാര്‍ഗമില്ലാതായതോടെ ഫാന്‍സി കടയുടെ പിന്നിലെ ഒറ്റ മുറിയില്‍ ഇവര്‍ ജീവിതം തുടങ്ങി.