തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എം. പി ശശി റിപ്പോർട്ട് തേടി. വിഷയം ഗൗരവതരമാണ്. ആശുപത്രിയിലെ ജീവനക്കാരുടെ മോശം പെരുമാറ്റവും അന്വേഷണ വിധേയമാക്കും. നാളെ യോഗം വിളിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. യുവതിയെ ഇന്നലെ രാത്രി ആശുപത്രിയിൽ എത്തിച്ചുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു. യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് കൊവിഡ് മുക്തയായ ഗർഭിണിക്കാണ് ചികിത്സ നിഷേധിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികൾ യുവതിക്ക് ചികിത്സ നിഷേധിച്ചു. പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. പിന്നാലെ കുഞ്ഞുങ്ങൾ മരിച്ചു. കൊണ്ടോട്ടി കീഴ്‌ച്ചേരി സ്വദേശിനിയായ 20കാരിക്കാണ് ദുരനുഭവമുണ്ടായത്.
കൊവിഡ് നെഗറ്റീവ് ആയ ശേഷം യുവതി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയിരുന്നു. ആന്റിജൻ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് നെഗറ്റീവ് ആയത്. ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ചികിത്സ നൽകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു.