ബാലി: മാസ്ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെ കൊണ്ട് പുഷ് അപ് എടുപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് ഇൻഡൊനീഷ്യയിലും മാസ്ക് നിര്‍ബന്ധമാണ്. ഇത് പാലിക്കാതെ നടന്ന വിദേശികള്‍ക്ക് എതിരെയാണ് അധികൃതര്‍ പുഷ് അപ് എടുപ്പിച്ചത്.
അടുത്തിടെ ബാലിയില്‍ മാത്രം നൂറോളം പേരെയാണ് മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ശിക്ഷിച്ചത്. 70 പേരില്‍ നിന്ന് ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ കൈയില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേരോടാണ് ശിക്ഷയായി പുഷ് അപ് എടുക്കാൻ അധികൃതര്‍ ആവശ്യപ്പെട്ടത്. മാസ്ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്ക് ശരിയായി ധരിക്കാത്തവര്‍ 15 എണ്ണവും എടുക്കാനായി അധികൃതര്‍ നിര്‍ദേശിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
രാജ്യത്ത് സന്ദര്‍ശത്തിനായിയെത്തുന്നവര്‍ ശരിയായ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ അവരെ നാടു കടത്താനും തീരുമാനിച്ചിട്ടുളളതായി ഇൻഡൊനീഷ്യൻ അധികാരികള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത്തരം കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.