കോട്ടയം: കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് സ്കൂളിലെ രണ്ടാംക്‌ളാസ് വിദ്യാർത്ഥി ക്ലാസ് ടീച്ചർ മിനിമോൾ ജോസിൽ നിന്നും ക്രൂരമർദ്ദനത്തിനിരയായ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ് നേരിട്ടെത്തി മൊഴിയെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നേരത്തെയും അധ്യാപിക പലതവണ മർദ്ദിച്ചതായി വിദ്യാർത്ഥി പറയുന്നു.
ജനനേന്ദ്രിയത്തിൽ മർദനം- കാലിൻറെ മുൻഭാഗത്ത് അടയ്ക്കുന്നതിനിടെ വൃഷണത്തിൽ പരിക്കുപറ്റി. ഇതിനെ തുടർന്ന് മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടായിരുന്നതായി പ്രണവ് ബാലാവകാശ കമ്മീഷന് മൊഴി നൽകി. പ്രണവിന്റെ അമ്മ സൗമ്യയും ഇക്കാര്യം ബാലാവകാശ കമ്മീഷനോട് പറഞ്ഞു. എല്ലാ ക്ലാസിലും ചൂരൽ ഉണ്ടായിരുന്നതായും പ്രണവും സഹോദരിയും മൊഴിനൽകി.
ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ് പറഞ്ഞു. അധ്യാപിക മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകും. അധ്യാപിക സർവീസിൽ തുടരാൻ അർഹതയില്ലെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കമ്മീഷൻ പോലീസിന് നിർദേശം നൽകി.