ന്യൂഡൽഹി: അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസുകളും തടയാനായി യുസിസി ഡിറ്റക്‌റ്റ് സിസ്റ്റം നടപ്പിലാക്കുന്നതിന് ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി നൽകിയ സമയപരിധി മെയ് ഒന്നിന് അവസാനിക്കും. അനാവശ്യ ആശയവിനിമയങ്ങൾ തടയാനുളള എഐ അധിഷ്ഠിത സ്പാം ഫിൽറ്റർ സജ്ജമാക്കണമെന്നാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
/sathyam/media/post_attachments/pK1Gzsf2Hcqt3It3I52y.jpg)
ഭാരതി എയർടെൽ, ജിയോ, വോഡഫോൺ - ഐഡിയ എന്നീ ടെലികോം കമ്പനികൾ പരീക്ഷണം പൂർത്തിയാക്കിയതായാണ് വിവരം. അതേസമയം, എന്ന് മുതൽ ഇത് നടപ്പാക്കാനാകുമെന്ന് കമ്പനികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ ആഴ്ച തന്നെ സംവിധാനം പൂർണ തോതിൽ നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അനാവശ്യ ഫോൺകോളുകൾ നിയന്ത്രിക്കാനും ഇതുവഴിയുള്ള തട്ടിപ്പുകൾക്ക് ഒരുപരിധിവരെ തടയിടാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഉപഭോക്താക്കളുടെ ഫോണിലേക്ക് വരുന്ന ഫോൺ കോളുകൾ ആരുടേതെന്ന് അറിയാനാകുംവിധം പേരും ചിത്രവും (കോളർ ഐ ഡി) മൊബൈൽ സ്‌ക്രീനിൽ ലഭ്യമാക്കുന്നതാണ് അതോറിറ്റിയുടെ പരിഗണനയിലുള്ള മറ്റൊരു നടപടി. അപരിചിത നമ്പരിൽ നിന്ന് വരുന്ന ഫോൺ കോളുകളിലൂടെ നിരവധി പേർ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാൽ, സ്വകാര്യത ലംഘിക്കപ്പെടുന്ന ആരോപണവും ഇതിനൊപ്പം ഉയരുന്നുണ്ട്.