താമരശ്ശേരി: മലയോര മേഖലയിലെ സാധാരണക്കാർക്ക് എന്നും ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിയുടെ വികസന ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് വർഷക്കാലം.
ഒന്നാം പിണറായി സർക്കാറും കൊടുവള്ളിയുടെ വികസന ചരിത്രത്തിൽ 1240 കോടിയുടെ വികസന വിപ്ലവം സൃഷ്ടിച്ച വികസന നായകൻ കാരാട്ട് റസാഖ് മണ്ഡലത്തിൻ്റെ ജനപ്രതിനിധി ആവുകയും ചെയ്തതോടെ താലൂക്ക് ആശുപത്രിയിൽ വികസന വിപ്ലവമാണ് നടപ്പിലാക്കിയത്.
ആശുപത്രിയുടെ മുഖഛായ മാറുന്ന രീതിയിലുള്ള മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ 13.70 കോടി അനുവദിച്ചു. അതിൻ്റെ ഒന്നാം ഘട്ട പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കൂടാതെ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 24.75ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് എക്സറേ യൂണിറ്റ് സ്ഥാപിച്ചു.
ആസ്തി ഫണ്ട് 35 ലക്ഷം രൂപ അനുവദിച്ച് ഇ- ഹെൽത്ത് സംവിധാനം നടപ്പിലാക്കി. 54 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അത്യാഹിത വിഭാഗം, ട്രോമാകെയർ യൂണിറ്റ് സ്ഥാപിച്ചു. 2018 -2019 കാലഘട്ടത്തിൽ അനുവദിച്ച 31 ലക്ഷം രൂപ വിനിയോഗിച്ച്160 കെവിഎ ട്രാൻസ്ഫോർമർ, സബ്സ്റ്റേഷൻ എന്നിവയുടെ പണി നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറായതുമായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഉദ്ഘാടനം നടന്നില്ല. ഇന്ന് നടന്ന ഉദ്ഘാടനത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വിലകുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമായി പദ്ധതി കൊണ്ടുവന്ന മുൻ എംഎൽഎയെയോ, നിലവിലെ ആശുപത്രി വികസന സമിതി അംഗങ്ങളേയോ, രാഷ്ടീയ പാർട്ടി പ്രതിനിധികളേയോ പങ്കെടുപ്പിക്കാതെ ഉദ്ഘാടന ചടങ്ങ് നടത്താൻ തീരുമാനിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.