തിരുവനന്തപുരം : കേരള സർവകലാശാലയിൽ തോറ്റ നൂറു കണക്കിനു വിദ്യാർഥികളെ കംപ്യൂട്ടർ ശൃംഖലയിൽ കൃത്രിമം കാട്ടി ജയിപ്പിച്ചു. 2016 ജൂൺ മുതൽ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണു മോഡറേഷൻ മാർക്ക് കൃത്രിമമായി കൂട്ടി നൽകി വിദ്യാർഥികളെ വ്യാപകമായി ജയിപ്പിച്ചത്. പരീക്ഷാ വിഭാഗത്തിൽനിന്നു കഴിഞ്ഞ വർഷം സ്ഥലം മാറിപ്പോയ വനിതാ ഡപ്യൂട്ടി റജിസ്ട്രാറുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചായിരുന്നു കൃത്രിമം.
ഇവരെ സസ്പെൻഡ് ചെയ്തു സംഭവം ഒതുക്കാനുള്ള ശ്രമത്തിലാണു സർവകലാശാല. പരീക്ഷാ വിഭാഗത്തിലെത്തന്നെ ചില ജീവനക്കാരാണു കൃത്രിമം കാട്ടിയതെന്നാണു സൂചന. ബിഎ, ബികോം, ബിബിഎ, ബിസിഎ ഫലങ്ങളിലും എൽഎൽബി, ബിടെക് പുനർമൂല്യ നിർണയത്തിലും കൃത്രിമം നടന്നതായി കണ്ടെത്തി. 16 പരീക്ഷകളിലായി 76 മാർക്ക് മോഡറേഷൻ നൽകാനായിരുന്നു പാസ്ബോർഡിന്റെ ശുപാർശ. ഇതുപ്രകാരം ഫലവും പ്രസിദ്ധീകരിച്ചു.
പിന്നീടാണ് മോഡറേഷൻ 132 മാർക്ക് എന്നു തിരുത്തിയത്. അതനുസരിച്ച് എല്ലാ പരീക്ഷകളുടെയും മാർക്കുകൾ മാറ്റി. 2016 ൽ ഒന്നാം സെമസ്റ്റർ തോറ്റ മിക്കവരും ഈ തിരിമറിയിലൂടെ ജയിച്ചു കയറി. തോറ്റ ചിലർ തിരിമറിയെക്കുറിച്ചറിയാതെ വീണ്ടും പരീക്ഷയെഴുതാൻ അപേക്ഷിച്ചപ്പോൾ ഇവർ ജയിച്ചതായി ചൂണ്ടിക്കാട്ടി സർവകലാശാല അപേക്ഷ നിരസിച്ചു.