മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ഇത് മൂന്നാം തവണ. ഇതിനു മുന്‍പ് സംസ്ഥാനം 1980ലും 2014ലുമാണ് രാഷ്ട്രപതി ഭരണത്തിന് കീഴിലായത്. അടിയന്തരവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി 9 കോൺഗ്രസ് ഇതര സംസ്ഥാനങ്ങളെ പിരിച്ചു വിട്ടപ്പോൾ അതിൽ മഹാരാഷട്രയും ഉണ്ടായിരുന്നു.
അന്ന് മുഖ്യമന്ത്രി ശരത് പവാർ. ജനതാ പാർട്ടിയുമായി ചേർന്നാണ് മഹാരാഷ്ട്ര ഭരിച്ചിരുന്നത്. ഇതോടെ 1980 ഫെബ്രുവരി 17നാണ് സംസ്ഥാനത്ത് ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 1980 ജൂണ്‍ 8ന് 112 ദിവസം നീണ്ടു നിന്ന രാഷട്രപതി ഭരണം അവസാനിച്ചു.
2014ൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് രണ്ടാമത്തെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം എൻസിപി അവസാനിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ഭൂരിപക്ഷം നഷ്ടമായി. ഈ ഭരണ പ്രതിസന്ധി മറികടക്കുവാൻ 2014 സെപ്റ്റംബര്‍ 28ന് രാഷ്‌ട്രപതി ഭരണം നിലവിൽ വന്നത്. ഒക്ടോബര്‍ 31 വരെ തുടര്‍ന്നു. ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഭരണത്തിലെത്തി.
സംസ്ഥാനത്ത് സര്‍ക്കാരുകള്‍ നിലവിലുണ്ടായിരുന്നപ്പോഴാണ് കഴിഞ്ഞ രണ്ടു തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെങ്കിൽ ഇത്തവണ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നതാണ് ഇത്തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കാരണം