മൂന്ന് വ്യത്യസ്ത വര്‍ഷങ്ങളിലായി ഒരേ കെട്ടിടത്തില്‍ ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് സഹോദരങ്ങളെ ! ഡിഎന്‍എ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത് നിര്‍ണായക വിവരം

New Update

ഫ്‌ളോറിഡ: കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്തായിരുന്നു അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോ അപ്പാര്‍ഡ്‌മെന്റില്‍ ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നാമത്തെ കുട്ടിയെ കണ്ടെത്തുന്നത്.

Advertisment

publive-image

ഇതിന് മുമ്പ് 2017ലും 2016ലും ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ സമാനമായ രീതിയില്‍ ഓരോ കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

ഒരേ അപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് കുട്ടികളെ വ്യത്യസ്ത വര്‍ഷങ്ങളിലായി ഉപേക്ഷിക്കപ്പെടുന്നതില്‍ പിന്നീട് പൊലീസിനും ദുരൂഹത തോന്നി.

ഒടുവില്‍ കുട്ടികളുടെ ഡിഎന്‍എ വഴി നടത്തിയ പരിശോധനയില്‍ പൊലീസ് ആ നിര്‍ണായക വിവരം കണ്ടെത്തി; ഈ മൂന്ന് കുരുന്നുകളും സഹോദരങ്ങളാണ് !

കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള കഠിനപരിശ്രമത്തിലാണ് ഒര്‍ലാന്‍ഡോ പൊലീസ് ഇപ്പോള്‍.

കുട്ടികളെക്കുറിച്ച് മറ്റു ചില വിവരങ്ങളും പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. അന്വേഷണത്തെയും കുട്ടികളുടെ ഐഡന്റിറ്റിയെയും ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളുടെ അമ്മയെ കണ്ടെത്താനായാല്‍ അവരുടെ സുരക്ഷിതത്വത്തിനായിരിക്കും മുഖ്യപരിഗണന നല്‍കുകയെന്നും പൊലീസ് പറഞ്ഞു.

ഫ്‌ളോറിഡയിലെ 'സേഫ് ഹെവന്‍ ലോ'

ഫ്‌ളോറിഡയിലെ 'സേഫ് ഹെവന്‍ ലോ' പ്രകാരം ജനിച്ച ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളെ ഹോസ്പിറ്റലിലോ, ഫയര്‍ സ്റ്റേഷനിലോ, എമര്‍ജന്‍സി മെഡിക്കല്‍ സ്‌റ്റേഷനിലോ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാകില്ല.

ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ ഏജന്‍സികള്‍ക്ക് കൈമാറും. എന്നാല്‍ ഒര്‍ലാന്‍ഡോ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ അവരെ ഉപേക്ഷിച്ചത് സേഫ് ഹെവന്‍ ലോ പ്രകാരം നിഷ്‌കര്‍ഷിക്കുന്ന കേന്ദ്രങ്ങളിലല്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ നടപടികളുണ്ടായേക്കാം.

Advertisment