Advertisment

"എന്റെ മക്കള്‍ നന്നേ ചെറുതാണ്. ഇത് ഉള്‍ക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല രാഹുല്‍ജി" ടിഎന്‍ പ്രതാപന്റെ വാക്കുകള്‍ കേട്ട് ചിരിച്ച് രാഹുല്‍ ഗാന്ധി. കടലിലേക്ക് രാഹുല്‍ ഊളിയിട്ട് ചാടിയതോടെ അന്ധാളിച്ച് പ്രതാപനും കെസിയും സുരക്ഷാ ഉദ്യോഗസ്ഥരും ! വലയില്‍ കിട്ടയത് ഒരു കണവയും രണ്ട് മത്തിയും മാത്രം ! മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം മീനും ബ്രഡും കഴിച്ച് രാഹുല്‍ ഗാന്ധി. രാഹുലിന്റെ കടല്‍ യാത്ര വിവരിച്ച് ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പ്...

New Update

publive-image

Advertisment

കൊല്ലം: രാഹുല്‍ഗാന്ധിയുടെ കടല്‍യാത്ര രസകരമായി വിവരിച്ച് ടിഎന്‍ പ്രതാപന്‍ എം പി. പുലര്‍ച്ചെ വാടി കടപ്പുറത്തുനിന്നും മീന്‍പിടുത്തക്കാര്‍ക്കൊപ്പം കടലില്‍ പോയതു മുതല്‍ രാഹുല്‍ ഗാന്ധി കടലില്‍ ചെന്നശേഷം എടുത്തു ചാടിയത് വരെ പ്രപതാപന്‍ കൃത്യമായി വിവരിക്കുന്നുണ്ട്.

കടലില്‍ ചാടിയ രാഹുല്‍ മത്സ്യത്തൊഴിലാളികളെ വലകെട്ടാന്‍ സഹായിച്ചു. തുടര്‍ന്ന് കടലിലിറങ്ങാന്‍ കെസി വേണുഗോപാലിനെയും തന്നെയും രാഹുല്‍ ക്ഷണിച്ചെന്നും പ്രതാപന്‍ പറയുന്നു. എന്നാല്‍ ''എന്റെ മക്കള്‍ നന്നേ ചെറുതാണ്. ഇത് ഉള്‍ക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല'' എന്നു പറഞ്ഞ് ഒഴിഞ്ഞതും പ്രതാപന്‍ വവിരിക്കുന്നു.

publive-image

തുടര്‍ന്ന് വല വലിച്ചു കയറ്റിയപ്പോള്‍ കിട്ടിയത് ഒരു കണവയും രണ്ട് മത്തിയും മാത്രമായിരുന്നു. ഇതോടെ രാഹുലിന് വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓര്‍ത്തായിരുന്നു രാഹുലിന്റെ വിഷമം.

അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലില്‍ മല്‍സ്യസമ്പത്ത് കുറയുന്നതിനെ പറ്റിയും കടലിലെ വറുതി കാരണം കരയില്‍ പട്ടിണിയാണെന്നും അവര്‍ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.

തുടര്‍ന്ന് തൊഴിലാളി സുഹൃത്തുക്കള്‍ കൈയ്യില്‍ കരുതിയിരുന്ന മീന്‍ എടുത്ത് പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീന്‍കറിയും. ഒരു മീന്‍ ഭക്ഷണത്തിന് പാകമായി വരുമ്പോഴേക്കും എത്രമേല്‍ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി അദ്ദേഹം പറഞ്ഞതായും പ്രതാപന്‍ എഴുതുന്നു.

ടിഎന്‍ പ്രതാപന്റെ കുറിപ്പ് ഇങ്ങനെ :

publive-image

'കടലിന്റെ മക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി' എന്നൊരു പരിപാടി 2015ല്‍ ചാവക്കാട് വെച്ച് നടന്നിരുന്നു. അന്നുതന്നെ ഉള്‍ക്കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്ന അനുഭവം നേരിട്ടറിയണമെന്ന് രാഹുല്‍ജി പറഞ്ഞിരുന്നു. ഞാന്‍ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷെ, സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും അത് നടന്നില്ല. പിന്നീട്, തൃപ്രയാറില്‍ വെച്ച് നടന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഇങ്ങനെയൊരു കടല്‍ യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.

മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങള്‍ പങ്കുവെക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴുമൊക്കെ രാഹുല്‍ജി കടലിന്റെ മക്കള്‍ക്കൊപ്പം ഉള്‍ക്കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്ന് പറയും: 'എനിക്കവരുടെ അദ്ധ്വാനം അടുത്തറിയണം.' പക്ഷെ, പലപ്പോഴും അത് നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദര്‍ശനത്തിന് വളരെ സൂക്ഷ്മമായി ഒരു പദ്ധതി തയ്യാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്ത് കൃത്യമായി സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാന്‍ സാധിച്ചു.

ഇന്ന് പുലര്‍ച്ചെ, രാഹുല്‍ജിയും ഞാനും പ്രിയ കെ സിയും സി ആര്‍ പി എഫുകാരുടെ വല്ലാത്ത നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേര്‍ അവരെയും കൂട്ടി ഞങ്ങള്‍ കടലിലേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞുവെച്ച ബോട്ടുകാരോട് എന്റെ കൂടെ രാഹുല്‍ജിയുണ്ടാകുമെന്ന് ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. രാഹുല്‍ജിയെ കണ്ടപാടെ അവരുടെ കണ്ണുതള്ളി. ഇത് രാഹുല്‍ജി തന്നെയാണോ എന്ന് ശങ്കിച്ച നില്പായിരുന്നു അവരുടേത്. കേരിയര്‍ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്ക് നീങ്ങിയത്. ഞങ്ങളുടെ കൂടെ രണ്ട് വ്ളോഗര്‍മാരും ഉണ്ടായിരുന്നു. അവര്‍ക്കും രാഹുല്‍ജിയുടെ സാനിധ്യം വല്ലാത്തൊരു അതിശയമായിരുന്നു.

publive-image

ഉള്‍ക്കടലിലേക്കുള്ള യാത്രക്കിടെ രാഹുല്‍ജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് ആ മഹാ മനീഷി. ചുറ്റിലും ഇരുള്‍ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങള്‍ കണ്ണ് ചിമ്മുന്നത് കാണാം. ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ വലയടിക്കാന്‍ തുടങ്ങി.

വല കെട്ടാന്‍ വേണ്ടി തൊഴിലാളി സുഹൃത്തുക്കളില്‍ ഒരാള്‍ കടലിലേക്ക് ചാടി. അയാളെന്തിനാണ് കടലില്‍ ചാടിയതെന്ന് രാഹുല്‍ജി ചോദിച്ചു. വലകെട്ടാന്‍ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങള്‍ വിശദീകരിച്ചു. എങ്കില്‍ ആ സുഹൃത്തിനെ സഹായിക്കാന്‍ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുല്‍ജി കടലിലേക്ക് ഊളിയിട്ട് ചാടി.

publive-image

ഞാനും കെ സിയും രാഹുല്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്താളിച്ചു നില്‍ക്കെ, രാഹുല്‍ഹി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. 'നിങ്ങള്‍ പേടിക്കണ്ട, രാഹുല്‍ജി സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്', രാഹുല്‍ജിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് അലങ്കാര്‍ ആണത് പറഞ്ഞത്.

രാഹുല്‍ജി ചാടിയത് കണ്ട് ഒന്നുരണ്ട് മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍ കൂടി കടലിലിറങ്ങി. കെ സിയോട് ചാടാന്‍ പറഞ്ഞപ്പോള്‍ കെ സി വിസമ്മതിച്ചു. രാഹുല്‍ജി പിന്നെ നോക്കിയത് എന്നെ. ഞാന്‍ ഇല്ലെന്ന് കൈകൂപ്പി. 'അതെന്താ? ആള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് നേതാവൊക്കെയായിട്ട്..?' രാഹുല്‍ജി വിടാന്‍ ഭാവമില്ല. 'എന്റെ മക്കള്‍ നന്നേ ചെറുതാണ്. ഇത് ഉള്‍ക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല.' ഇതുകേട്ട രാഹുല്‍ജി ചിരിച്ചു.

publive-image

വലയടിച്ചു കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും കൂടി വല കയറ്റാന്‍ തുടങ്ങി. ഒരു കണവയും രണ്ട് മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല. രാഹുല്‍ജിക്ക് വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓര്‍ത്താണ് രാഹുല്‍ജിയുടെ വിഷമം. അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലില്‍ മല്‍സ്യസമ്പത്ത് കുറയുന്നതിനെ പറ്റിയും കടലിലെ വറുതി കാരണം കരയില്‍ പട്ടിണിയാണെന്നും അവര്‍ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.

publive-image

തൊഴിലാളി സുഹൃത്തുക്കള്‍ കൈയ്യില്‍ കരുതിയിരുന്ന മീന്‍ എടുത്ത് പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീന്‍കറിയും. ഒരു മീന്‍ ഭക്ഷണത്തിന് പാകമായി വരുമ്പോഴേക്കും എത്രമേല്‍ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി അദ്ദേഹം അതിശയം കൊണ്ടു. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളി സുഹൃത്തക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. ബോട്ടില്‍ നിന്ന് കാരിയര്‍ വള്ളത്തിലേക്ക് ഞങ്ങള്‍ മാറികയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോള്‍ രാഹുല്‍ജി വള്ളത്തില്‍ നിന്ന് ചാടിയിറങ്ങി.

അല്പ സമയം കഴിഞ്ഞാല്‍ തങ്കശേരി കടപ്പുറത്ത് രാഹുല്‍ജിയെ കാണാനും കേള്‍ക്കാനും കൊതിച്ച് കാത്തുനില്‍ക്കുന്ന ആയിരങ്ങളുടെ മനസ്സിലേക്ക് അദ്ദേഹം സ്‌നേഹത്തിന്റെ തുഴയെറിയും. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അധ്വാനത്തോടൊപ്പവും അവരുടെ അഭിമാനത്തോടൊപ്പവും ചേര്‍ന്നുനില്‍ക്കുന്ന നിത്യവസന്തമായി രാഹുല്‍ജി നമുക്കിടയിലുണ്ട്. ശത്രുക്കളെ പോലും അമ്പരിപ്പിക്കുന്ന വിനയവും സ്‌നേഹവും മുഖമുദ്രയായ, ഒരു പക്ഷെ കാലത്തിനുപോലും ഉള്‍കൊള്ളാന്‍ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാള്‍.. അതാണ് രാഹുല്‍ജി.

കടലിനും കടലിന്റെ മക്കള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കൂടെയുണ്ടാകുമെന്ന ആര്‍ജ്ജവമാണ് രാഹുല്‍ജി തങ്കശ്ശേരിയിലും തുടര്‍ന്ന് ആവര്‍ത്തിച്ചത്. നന്ദി, രാഹുല്‍ജി നന്ദി.

 

rahul gandhi
Advertisment