വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ പോലീസുകാരുടെ ശ്രമം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

author-image
neenu thodupuzha
New Update

തിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ രണ്ടു പോലീസുകാരടക്കം മൂന്നു പ്രതികളെയും കാട്ടാക്കട പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.

Advertisment

publive-image

ഒന്നാം പ്രതി ഉഴമലക്കല്‍ ചിറ്റു വീട് പോങ്ങോട് മാവിള വീട്ടില്‍ വിനീത് (36), രണ്ടാം പ്രതി വെള്ളനാട് വാളിയറ അരുവിക്കുഴി രവീന്ദ്ര ഭവനില്‍ അരുണ്‍ (35), ഇളവെട്ടം വെള്ളൂര്‍ക്കോണം ശശി മന്ദിരത്തില്‍ കിരണ്‍ (36) എന്നിവരെയാണ് കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്.

വ്യാപാരിയായ മുജീബും പ്രതികളും തമ്മിലുള്ള ബന്ധം, മറ്റു ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതും സാമ്പത്തിക സ്രോതസ്, ഇവരുടെ ബാങ്ക് ഇടപാടുകള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം പോലീസ് അന്വേഷിക്കുമെന്ന് കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു.

ഒന്നാം പ്രതി വിനീത് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെയും മൂന്നാം പ്രതി കിരണ്‍ പൊന്‍മുടി പോലീസ് സ്റ്റേഷനിലെയും ജീവനക്കാരാണ്. സാമ്പത്തിക കുറ്റാരോപണത്തെ തുടര്‍ന്ന് ഇരുവരും സസ്‌പെന്‍ഷനിലിരിക്കെയാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. രണ്ടാം പ്രതി അരുണ്‍ നെടുമങ്ങാട്ടെ സ്വകാര്യ ആമ്പുലന്‍സ് ഡ്രൈവറുമാണ്. സാമ്പത്തികബാധ്യത തീര്‍ക്കാന്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം സ്വരൂപിക്കാനായിരുന്നു പ്രതികളുടെ നീക്കം.

സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികള്‍ താക്കോൽ കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മുജീബിനെയും വാഹനവും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്  പ്രതികളെ പിടികൂടിയത്.

Advertisment