തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
സംസ്ഥാന സർക്കാറിൻ്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സിപിഎമ്മിനുണ്ടെന്ന് സുധാകരൻ പറഞ്ഞു. ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികൾ പാർട്ടി അംഗങ്ങൾ എന്ന് ദൃക്സാക്ഷി പറയുമ്പോൾ ഉത്തരവാദിത്തതിൽ നിന്നും സിപിഎമ്മിന് എങ്ങനെ ഒഴിയാനാകുമെന്ന് സുധാകരൻ ചോദിച്ചു.
അക്രമികൾ പാർട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സിപിഎം നേതാക്കള തിരുത്തുന്നത് പാർട്ടിക്കാർ തന്നെയാണ്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ ആണെന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്. വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിൻ്റെ പിന്നിലുണ്ട്. പൊലീസ് പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സിപിഎം നേതാക്കളാണ്.
സിപിഎം എന്നും അക്രമത്തിന്റെ വക്താക്കളാണെന്നും തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ എകെജി സെൻറർ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നതിന് തെളിവുണ്ടെന്നും ഈ കേസിൽ നിർണായക മൊഴി നൽകിയ സമീപത്തെ കടക്കാരനെ പാർട്ടി നിശബ്ദനാക്കിയെന്നും സുധാകരൻ പറഞ്ഞു.