തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) അപേക്ഷ തള്ളിയത്. പ്രതിക്കു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കൂട്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സ്ഫോടക വസ്തു എറിയാൻ പ്രതി എത്തിയ സ്കൂട്ടർ കണ്ടെത്തേണ്ടതുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് ചേർത്താണ് സ്ഫോടക വസ്തു നിർമിച്ചത്.
ഇത്തരം ചെറിയ സ്ഫോടനത്തിൽനിന്നാണ് നൂറുകണക്കിനു പേരുടെ ജീവൻ നഷ്ടമായ പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. പ്രതി ചെയ്ത പ്രവൃത്തി ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ജിതിൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നു പ്രതിഭാഗം വാദിച്ചു. സാധാരണക്കാരനായ ജിതിനു തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ല. 180 സിസിടിവികളുടെ ദൃശ്യം പരിശോധിച്ചിട്ടും ഹെൽമെറ്റ് പോലും ധരിക്കാതിരുന്ന പ്രതിയുടെ മുഖം എന്തുകൊണ്ട് പൊലീസ് തിരിച്ചറിഞ്ഞില്ലെന്നും പ്രതിഭാഗം വാദിച്ചു.