തിരുവനന്തപുരം: വ്യാജ രേഖ കേസിൽ എസ് എഫ് ഐക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്ന് ഗവർണർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പാസ്പോർട്ടാണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും ഗവർണർ വിമർശിച്ചു.
അതേസമയം, നിഖിൽ തോമസിനെതിരെ പരാതി നൽകാൻ നടപടി തുടങ്ങിരിക്കുകയാണ് കലിംഗ സർവകലാശാല. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സർവ്വകാലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചിരുന്നു.
എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞിരുന്നു.