തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്റെ പേര് എംഎസ്എം കോളജ് മാനേജര്‍ പുറത്തുപറയണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങള്‍ അറിയണം.
ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാര്‍ശയ്ക്ക് പിന്നിലുള്ള നേതാവ് എന്നും വി മുരളീധരന്‍ ചോദിച്ചു. ഈ വിഷയത്തില്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് വസ്തുതകള്‍ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വിദ്യാര്‍ഥിക്ക് പ്രവേശനം നേടാന്‍ കാലയളവ് നീട്ടിക്കൊടുക്കാനും റായ്പ്പൂരില്‍ നിന്നു വ്യാജ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടാനും ഒരാള്‍ മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. കോളജ് അധികൃതര്‍, സിപിഎം നേതാക്കളെ യജമാനന്‍മാരായി കാണുന്ന സര്‍വകലാശാല ഉദ്യോഗസ്ഥര്‍, സിപിഎം ഉന്നതര്‍ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയില്‍ വരണം. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാന്‍ നിഖില്‍ തോമസ് 'കുമ്പിടി'യാണോ എന്ന് മുരളീധരന്‍ പരിഹസിച്ചു.
എസ്എഫ്‌ഐ എന്ത് ചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കള്‍ നിര്‍ത്തണം. സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കും. എന്നാല്‍, വ്യാജരേഖ ചമച്ചവരെയോ ആള്‍മാറാട്ടം നടത്തുന്നവരോ ഇതുവരെ കണ്ടുപിടിക്കാന്‍ പൊലീസിന് ആയിട്ടില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.